ദില്ലി : രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഏപ്രിൽ 1 ന് തുടക്കമാകും. 2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. രാജ്യത്താകെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് 2027 മാർച്ച് ഒന്നോടുകൂടി പുതിയ സെൻസസ് കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക.
ആദ്യ ഘട്ടത്തിലെ ഭവന സെൻസസിൽ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കാൻ ഇത് സഹായിക്കും. 2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക.
കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം ലഭ്യമാകും. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇത്തവണ വിവരശേഖരണത്തിനായി മൊബൈൽ ആപ്പുകളും പ്രത്യേക വെബ് പോർട്ടലുകളും ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
