ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്നുള്ള തുക ചെലവഴിക്കുന്നതില്‍ വന്‍ കുറവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ലഭ്യമായ തുകയുടെ കേവലം 0.01 ശതമാനം മാത്രമാണ് ഫണ്ടില്‍ നിന്നും ചെലവഴിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2025 മാര്‍ച്ച് 31 വരെയുള്ള കണക്കുകളില്‍ 8452.06 കോടി രൂപ അക്കൗണ്ടില്‍ ബാക്കിയുള്ളപ്പോള്‍, ഇതില്‍ നിന്നും ചെലവാക്കിയത് വെറും 87 ലക്ഷം രൂപ മാത്രമാണ്.
വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്ത പി.എം കെയേഴ്‌സ് ഫണ്ടിന്റെ വാര്‍ഷിക കണക്കുകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തിന് ശേഷം പുറത്തുവിട്ടിരുന്നില്ല. ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് 2023-24, 2024-25 വര്‍ഷങ്ങളിലെ ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കണക്കുകള്‍ പുറത്തുവിട്ടത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 7173 കോടി രൂപ ബാക്കിയുണ്ടായിരുന്ന ഫണ്ടിലേക്ക് ആ വര്‍ഷം തദ്ദേശീയമായി 681 കോടി രൂപയും വിദേശത്ത് നിന്ന് 1.13 കോടി രൂപയും സംഭാവനയായി ലഭിച്ചിരുന്നു.
എന്നാല്‍ തൊട്ടടുത്ത വര്‍ഷമായ 2024-25 ല്‍ ഫണ്ടിലേക്കുള്ള സംഭാവനകളില്‍ കാര്യമായ ഇടിവുണ്ടായി. തദ്ദേശീയ സംഭാവനകളില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തി 479 കോടിയായും, വിദേശ സംഭാവനകളില്‍ 18 ശതമാനം കുറവോടെ 92.8 ലക്ഷം രൂപയായും ഇടിഞ്ഞു. 2020-21 കോവിഡ് കാലഘട്ടത്തില്‍ 7500 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ കുറവ്. അതേസമയം സംഭാവനകളില്‍ ഇടിവുണ്ടായെങ്കിലും ബാങ്ക് പലിശയിനത്തിലും മറ്റ് നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനവും ചേര്‍ന്നാണ് 2024-25 വര്‍ഷാവസാനത്തോടെ ഫണ്ടിലെ ആകെ നീക്കിയിരിപ്പ് 8452.06 കോടി രൂപയായി വര്‍ധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
