ഡൽഹി: സംഘടനയുടെ പൊതുപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). മാധ്യമപ്രവർത്തകനായ സൗരവ് ദാസിനെ മുഖ്യ വക്താവായും ചലച്ചിത്ര പ്രവർത്തക വിജേത ദാഹിയയെയും ഐഐടി കാൺപൂർ വിദ്യാർഥി അശുതോഷിനെയും ദേശീയ വക്താക്കളായും നിയമിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു.
പുതിയ വക്താക്കൾ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും മുന്നിൽ പാർട്ടിയുടെ നിലപാടുകൾ അവതരിപ്പിക്കുമെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി ദേശീയ ശ്രദ്ധ നേടുകയാണ്. ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകാൻ അഭിജീത് ദിപ്കെ ഇന്ത്യയിലെത്തുമെന്ന് പാർട്ടി അറിയിച്ചു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. അതിനിടെ, സിജെപിയുടെ തുടർ രാഷ്ട്രീയ നീക്കങ്ങളും പ്രതിഷേധ പരിപാടികളും കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ജന്തർ മന്ദറിലെ പ്രതിഷേധത്തിന് ആവശ്യമായ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
