ചെന്നൈ: കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തിൽ നിന്ന് കാണാതായ 10 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സുലൂർ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് കുടുംബം സുലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള കണ്ണമ്പാളയം ഭാഗത്തെ വലിയ കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടെത്തിയത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
കുട്ടി ലൈംഗിക പീഡനത്തിനിരയായിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും സംശയമുള്ള സമീപവാസികളായ രണ്ട് പേരെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന്റെ മുന്നിൽ റോഡ് ഉപരോധിച്ചു. പുതിയായി ചുമതലയേറ്റ കോയമ്പത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് എ പവൻകുമാർ റെഡ്ഡി കേസിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
