ലണ്ടന്‍: ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ പൊതുപരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. ലണ്ടനിലെ ബിർബെക്ക് സർവകലാശാലയില്‍ ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് സദസിൽ നിന്ന് പ്രധിഷേധമുയർന്നത്.
ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചും സർക്കാരിനെ വിമർശിച്ച യുവാക്കളെ പാറ്റകൾ എന്ന് വിളിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സർവകലാശാലയിൽ വിദ്യാർഥികൾ ചോദ്യങ്ങളുമായി എത്തിയത്. പ്രസംഗത്തിന് ശേഷം സദസിലുള്ളവരുമായി സംവദിക്കുന്ന സെഷനിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ ജനാധിപത്യപരമായ വിയോജിപ്പും ആശങ്കകളും പരസ്യമായി പ്രകടിപ്പിച്ചത്.
എന്നാൽ ചോദ്യത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചില്ല. ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്ന് ചൂണ്ടിക്കാട്ടി മോഡറേറ്റർ ഇടപെട്ടതോടെ വിദ്യാർഥികള്‍ ബഹളം വച്ചു. ചിലര്‍ എഴുന്നേറ്റു നില്‍ക്കുകയും ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നതുള്‍പ്പെടെ പരിപാടിക്കിടെ ഉണ്ടായ പ്രതിഷേധങ്ങള്‍ വിഡിയോ ക്ലിപ്പുകളില്‍ വ്യക്തമാണ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ സദസിലെ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദകേടായ പെരുമാറ്റമായിരുന്നുവെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അപലപിച്ചു.
മെയ് 15ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ കോടതിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റ' പരാമര്‍ശം നടത്തിയത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
