ഡൽഹി: 2026-ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് ശ്രദ്ധേയമായ മുന്നേറ്റം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റാങ്കിംഗിൽ വലിയ പുരോഗതി കൈവരിച്ച ഇന്ത്യ നിലവിൽ 75-ാം സ്ഥാനത്താണ്. 2025-ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഒറ്റ വർഷം കൊണ്ടാണ് 10 റാങ്കുകൾ മുന്നിലെത്തിയത്. 2024 ജനുവരിയിൽ 80-ാം റാങ്ക് ആയിരുന്നു.
ഇന്ത്യയുടെ ആഗോള റാങ്ക് ഉയർന്നുവെങ്കിലും, ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ (അല്ലെങ്കിൽ ഓൺ-അറൈവൽ വിസ വഴി) യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. 2025-ൽ 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനമുണ്ടായിരുന്നെങ്കിൽ, ഈ വർഷം ജനുവരിയിലെ കണക്ക് പ്രകാരം അത് 55 ആയി കുറഞ്ഞു. എന്നാൽ, ഫെബ്രുവരിയിൽ ഗാംബിയ വിസ രഹിത പ്രവേശനം അനുവദിച്ചതോടെ നിലവിൽ 56 രാജ്യങ്ങളിലേക്ക് ഇപ്പോൾ യാത്ര ചെയ്യാം.
തൊഴിൽ വാഗ്ദാനം നൽകി ആളുകളെ ഇറാനിലെത്തിച്ച് നടത്തുന്ന തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്ന്, ഇന്ത്യക്കാർക്ക് നൽകിയിരുന്ന വിസ രഹിത സൗകര്യം ഇറാൻ റദ്ദാക്കി. വിസ നയത്തിൽ മാറ്റം വരുത്തിയ ബൊളീവിയ, ഇന്ത്യക്കാർക്ക് ഇ-വിസ നിർബന്ധമാക്കി. യാത്രയ്ക്ക് മുൻപ് ഓൺലൈനായി അനുമതി വാങ്ങേണ്ടി വരുന്നതിനാൽ, ഇവ ഹെൻലി ഇൻഡക്സിന്റെ വിസ രഹിത വിഭാഗത്തിൽ നിന്ന് പുറത്തായി.
ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് എന്നത് ഒരു താരതമ്യ പഠനമാണ്. വിസ രഹിത യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, മറ്റ് പല രാജ്യങ്ങളുടെയും വിസ നയങ്ങളിൽ ഇതിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയും അവരുടെ സ്കോർ താഴുകയും ചെയ്തു. നിലവിൽ നൈജർ, അൾജീരിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ സ്ഥാനം പങ്കിടുന്നത്. സിംഗപ്പൂർ ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഉള്ള രാജ്യം. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
