ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്നുള്ള ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ നല്‍കിയ വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച സന്ദേശത്തില്‍ കിരണ്‍ റിജിജു കുറിച്ചു.
യഥാര്‍ത്ഥ നേതൃത്വം അളക്കപ്പെടുന്നത് പതിറ്റാണ്ടുകള്‍ നീളുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയ റിജിജു, പ്രധാന്റെ പൊതുജീവിതവും വിദ്യാര്‍ത്ഥി ക്ഷേമത്തിനായുള്ള പ്രയത്‌നങ്ങളും ഇതിന് വലിയ ഉദാഹരണമാണെന്ന് വ്യക്തമാക്കി. മന്ത്രിസഭയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിലും ദശലക്ഷക്കണക്കിന് യുവ വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും ധര്‍മ്മേന്ദ്ര പ്രധാന്‍ കാണിച്ച ആത്മാര്‍ത്ഥത താന്‍ നേരിട്ടുകണ്ടതാണെന്ന് കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖല പോലെ അതീവ പ്രാധാന്യമുള്ള ഒരു വകുപ്പിനെ നയിക്കാന്‍ വലിയ നിശ്ചയദാര്‍ഢ്യം ആവശ്യമാണെന്നും, അതിരറ്റ ധൈര്യത്തോടും വ്യക്തമായ ദീര്‍ഘവീക്ഷണത്തോടും കൂടിയാണ് അദ്ദേഹം അത് നിര്‍വഹിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന് നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ക്കും വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കും നന്ദി അറിയിച്ച കിരണ്‍ റിജിജു, ഇതേ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും രാജ്യസേവനം തുടരാന്‍ ധര്‍മ്മേന്ദ്ര പ്രധാന് ആശംസകള്‍ നേരുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
