ന്യൂഡല്‍ഹി: നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് സിജെപി വീണ്ടും ശക്തമായ സമരരംഗത്തേക്ക്. സെപ്റ്റംബര്‍ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിജെപി ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ഇന്ത്യാ ഗേറ്റില്‍ നിന്നും ആരംഭിക്കുന്ന വന്‍ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങും.
ജൂലൈ 25 ന് ജന്തര്‍ മന്തറില്‍ നടന്ന സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു മാസം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ലെന്ന് സിജെപി ആരോപിക്കുന്നു. രാജ്യത്തെ യുവജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകളില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 18 ന് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ പട്ടിക സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അതിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നതും സിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ഥികളുടെയും, പൊലീസ് നടപടികളില്‍ പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളും വിവിധ യുവജന സംഘടനകളും ഈ പ്രക്ഷോഭത്തില്‍ അണിനിരക്കും. സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം ലംഘിക്കപ്പെട്ടുവെന്നും, യുവാക്കളുടെ ക്ഷമയെ ദൗര്‍ബല്യമായി കാണരുതെന്നും മുന്നറിയിപ്പ് നല്‍കുന്ന സിജെപി, ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെയുള്ള ശക്തമായ പോരാട്ടത്തിനാണ് തങ്ങള്‍ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
