ന്യൂഡെല്‍ഹി: വഖഫ് (ഭേദഗതി) നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഉത്തരവുകള്‍ പാസാക്കുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ കേവിയറ്റ് ഫയല്‍ ചെയ്തു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് ഏപ്രില്‍ 5 ശനിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ നിയമമായിരുന്നു.
വഖഫ് ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഒന്നിലധികം ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയും സുപ്രീം കോടതിയെ സമീപിച്ചു.
വഖഫ് സ്വത്തുക്കളില്‍ ബില്‍ 'ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍' ഏര്‍പ്പെടുത്തിയെന്നും ഇത് മുസ്ലീം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ജാവേദിന്റെ ഹര്‍ജിയില്‍ പറയുന്നു.
മറ്റൊരു ഹര്‍ജിയില്‍, മറ്റ് മതങ്ങളുടെ മതപരവും ജീവകാരുണ്യവുമായ സംഭാവനകള്‍ക്ക് നല്‍കിയിരുന്ന സംരക്ഷണം വഖഫുകള്‍ ഇല്ലാതാക്കിയതായി ഒവൈസി വാദിച്ചു. ഇത് വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 14, 15, 21, 25, 26, 29, 30, 300-എ എന്നിവയുള്‍പ്പെടെയുള്ള ഭരണഘടനാ വ്യവസ്ഥകളുടെ ഒന്നിലധികം ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി, ബില്ല് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎല്‍എ അമാനത്തുള്ള ഖാനും സുപ്രീം കോടതിയെ സമീപിച്ചു.
അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) എന്ന എന്‍ജിഒയും ബില്ലിന്റെ ഭരണഘടനാ സാധുതയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) വേണ്ടി രാജ്യസഭാ എംപി മനോജ് ഝായും പാര്‍ട്ടി നേതാവ് ഫയാസ് അഹമ്മദും തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്