ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. എപ്സ്റ്റീന്‍ അദ്ദേഹത്തിന്റെ ഒരു ഇ മെയിലില്‍ മോദിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുവേണ്ടി 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലില്‍ പറയുന്നത്. എന്നാല്‍ സന്ദര്‍ശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലില്‍ പരാമര്‍ശമില്ല.
വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ്, ഇത് രാജ്യത്തിന് നാണക്കേടാണെന്നും എന്ത് ഗുണമാണ് ഉണ്ടായതെന്ന് മോദി വ്യക്തമാക്കണമെന്നും ആരോപിച്ചു. എന്തിനാണ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ ഉപദേശം മോദി സ്വീകരിച്ചതെന്നും ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'ദേശീയ അപമാനം' എന്നാണ് സംഭവത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചത്. മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിക്കുന്ന 'ഇറ്റ് വര്‍ക്ക്ഡ്' എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നും പവന്‍ ഖേര എക്സില്‍ കുറിച്ചു.
അതേസമയം എപ്സ്റ്റീന്‍ ഫയലുകളില്‍ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തള്ളി. എപ്സ്റ്റീന്റെ പരാമര്‍ശം ജല്‍പനമാണെന്നും അത്യന്തം അവജ്ഞതയോടെ അത് തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
