കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾക്കിടെ, 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്ന അവകാശവാദവുമായി കാക്കോലി ഘോഷ് ദസ്തിദാർ രംഗത്ത്. ഇക്കാര്യം ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കേന്ദ്രത്തിൽ എൻഡിഎയെ പിന്തുണയ്ക്കാനുള്ള നിലപാട് സ്പീക്കറെ അറിയിച്ചതായും താൻ പാർട്ടിയുടെ ചീഫ് വിപ്പായി തുടരുമെന്നും കാക്കോലി ഘോഷ് പറഞ്ഞു. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും രാഷ്ട്രീയ ഭാവി എൻഡിഎയോടൊപ്പമാണെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്‌സഭയിൽ 28 എംപിമാരും രാജ്യസഭയിൽ 12 എംപിമാരുമാണ് നിലവിൽ ടിഎംസിക്കുള്ളത്. എന്നാൽ 20 എംപിമാർ പാർട്ടി വിട്ട് എൻഡിഎയെ പിന്തുണയ്ക്കുമെന്ന അവകാശവാദത്തോട് ടിഎംസി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെ, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രതിസന്ധിക്കിടെ പുതിയ സംസ്ഥാന നേതൃത്വത്തെ കഴിഞ്ഞ ദിവസം മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. മുൻ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. ഡെറിക് ഒബ്രിയാനും ഡോള സെനും ദേശീയ ജോയിന്റ് സെക്രട്ടറിമാരായി ചുമതലയേറ്റപ്പോൾ, അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറിയായി തുടരും.
സുബ്രത ബക്ഷി വൈസ് പ്രസിഡന്റായും സജ്ദ അഹമ്മദ്, മമത താക്കൂർ, നയന ബന്ദ്യോപാധ്യായ്, സ്വാതി ഖണ്ഡേക്കർ എന്നിവർ വൈസ് പ്രസിഡന്റുമാരായും നിയമിതരായി. ബാബർ അലി, പുലക് റോയ്, അഷിമ പത്ര, അരൂപ് ബിശ്വാസ്, രാജിബ് ബാനർജി എന്നിവർ ജനറൽ സെക്രട്ടറിമാരായി പ്രവർത്തിക്കും.
പാർട്ടിയിലെ സംഘടനാ പുനഃസംഘടനയ്ക്കിടെയാണ് എംപിമാരുടെ കൂട്ടപ്പിന്തുണമാറ്റത്തെക്കുറിച്ചുള്ള അവകാശവാദം ഉയർന്നിരിക്കുന്നത്. ഇതിന്റെ യാഥാർഥ്യവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ദേശീയ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
