ഡൽഹി: അജിത് പവാറിൻ്റെ മരണത്തിലേക്ക് നയിച്ച അപകടത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുന്നതായി ശരത് പവാർ. എന്നാൽ ഇതൊരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ഇതിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുതെന്നും ശരത് പവാർ ആവശ്യപ്പെട്ടു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് മമത ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.
"ഒരു ഗൂഢാലോചനയും നടന്നിട്ടില്ല; അത് തികച്ചും ഒരു ആകസ്മിക സംഭവമാണ്. അജിത് പവാറിന്റെ വിയോഗത്തോടെ മഹാരാഷ്ട്രയ്ക്ക് വലിയൊരു നഷ്ടം സംഭവിച്ചു. കഴിവുള്ള ഒരു നേതാവ് ഇന്ന് നമ്മെ വിട്ടുപോയി. മഹാരാഷ്ട്രയ്ക്ക് ഇന്ന് ഒരു മികച്ച വ്യക്തിത്വത്തെ നഷ്ടപ്പെട്ടു. ഈ നഷ്ടം ഒരിക്കലും നികത്താനാവില്ല," ശരദ് പവാർ പറഞ്ഞു.
അതേസമയം, ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദിച്ചു.
അതേസമയം അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മൂലം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. 8.10നാണ് വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. 8.50നാണ് അപകടമുണ്ടാകുന്നത്.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
