വാഷിങ്ടന്‍/ടെഹ്‌റാന്‍: ഇറാനുമായി ദോഹയില്‍ വച്ച് ചൊവ്വാഴ്ച നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തന്നെയാണ് ഈ ചര്‍ച്ച ആവശ്യപ്പെട്ടതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്‌നര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ഖത്തറിലേക്ക് തിരിക്കുമെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഈ അവകാശവാദം പൂര്‍ണ്ണമായി നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. വരും ദിവസങ്ങളില്‍ യുഎസുമായി യാതൊരുവിധ ചര്‍ച്ചയും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി വ്യക്തമാക്കി. ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതും മരവിപ്പിച്ച ഫണ്ടുകള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്റെ വിദഗ്ധ സംഘം ദോഹ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനത്തിന് യുഎസ് പ്രതിനിധികളുടെ ഖത്തര്‍ യാത്രയുമായി യാതൊരു ബന്ധവുമില്ല. ഒരു തരത്തിലുമുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.
സമീപ ദിവസങ്ങളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകളെച്ചൊല്ലി ഇരുപക്ഷത്തുനിന്നും വിരുദ്ധ പ്രസ്താവനകള്‍ പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
