കീവ് : ഉക്രേനിയൻ രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാൻ മോസ്കോയുടെ നിർദ്ദേശപ്രകാരം പദ്ധതിയിട്ട പത്തംഗ സംഘത്തെ ഉക്രൈനിലും മോൾഡോവയിലുമായി അറസ്റ്റ് ചെയ്തു.
ഓരോ കൊലപാതകത്തിനും ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) വരെയാണ് റഷ്യ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്ന് ഉക്രേനിയൻ അധികൃതർ വെളിപ്പെടുത്തി. വധിക്കപ്പെടുന്ന വ്യക്തിയുടെ പ്രശസ്തിയും സ്വാധീനവും അനുസരിച്ചാണ് തുക നിശ്ചയിച്ചിരുന്നത്.
ഉക്രേനിയൻ, മോൾഡോവൻ നിയമപാലകർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഉക്രേനിയൻ പൗരന്മാരെയും വിദേശികളെയും ലക്ഷ്യമിട്ട ക്വട്ടേഷൻ സംഘം കുടുങ്ങിയത്. പദ്ധതിയുടെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ മോൾഡോവയിൽ വെച്ചാണ് പിടിയിലായത്.
ബാക്കി ഏഴ് പേരെ ഉക്രൈനിൽ നടത്തിയ പരിശോധനകളിൽ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി നടത്തിയ 20 റെയ്ഡുകളിൽ നിന്ന് പണം, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയ്ക്ക് പുറമെ റഷ്യൻ ഏജന്റുകളുമായി ഇവർ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി, ഉക്രേനിയൻ ഇന്റലിജൻസ് മേധാവി എന്നിവരെയടക്കം വധിക്കാൻ റഷ്യ പദ്ധതിയിടുന്നതായി ഉക്രൈൻ നേരത്തെയും ആരോപിച്ചിരുന്നു. പുതിയ സംഭവവികാസത്തിൽ, സൈനിക വക്താവും തടവുകാരുടെ കൈമാറ്റത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനുമായ ആൻഡ്രി യൂസോവിനെ വധിക്കാനായിരുന്നു സംഘം പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പ്രോസിക്യൂട്ടർ ജനറൽ റുസ്‌ലാൻ ക്രവ്‌ചെങ്കോ അറിയിച്ചു. മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഇവർ നോട്ടമിട്ടിരുന്നു.
റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ നിർണ്ണായക അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളോട് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
