ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിലും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിലും തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ അമേരിക്ക തയ്യാറാണെന്നും ആവശ്യമെങ്കിൽ ഇടപെടലുകൾ നടത്തുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ അമേരിക്കയുടെ പക്കൽ ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 415 ദശലക്ഷം ബാരലിലധികം എണ്ണ യുഎസ് കരുതിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി കരുതൽ ശേഖരം ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വിപണിയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേൽ ട്രംപ് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇറാൻ ആഗോള ഊർജ്ജ വിപണിയെ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള പങ്കാളിത്തം മുൻനിർത്തിയാണ് ഈ 'സ്റ്റോപ്പ്-ഗാപ്പ്' നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പകരം യുഎസ് എണ്ണ വാങ്ങുന്നത് ഇന്ത്യ വർധിപ്പിക്കുമെന്നാണ് വാഷിംഗ്ടണിന്റെ പ്രതീക്ഷ.
കഴിഞ്ഞ ശനിയാഴ്ച ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് മിഡിൽ ഈസ്റ്റിൽ സംഘർഷം കടുപ്പിച്ചത്. ഇതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തിവരികയാണ്. ഇറാനിൽ നിന്ന് ഭീഷണിയുണ്ടായതിനാലാണ് മുൻകൂട്ടി ആക്രമണം നടത്തിയതെന്നാണ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
