ദുബായ്: ശനിയാഴ്ച ഇറാൻ വിക്ഷേപിച്ച മിസൈൽ യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് ദുബായ് മറീനയിലെ ഒരു ടവറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
മിസൈൽ തകർത്തതിന് പിന്നാലെ കെട്ടിടത്തിന്റെ മുൻഭാഗത്ത് നിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് സർക്കാർ അറിയിച്ചു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കുന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി. ആകെ 16 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതിൽ 15 എണ്ണം വെടിവെച്ചിട്ടു. ഒരെണ്ണം കടലിൽ പതിച്ചു.
കൂടാതെ, നിരീക്ഷിച്ച 121 ഡ്രോണുകളിൽ 119 എണ്ണവും യു.എ.ഇ തകർത്തു. രാജ്യം യുദ്ധകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിനെ അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുമെന്നും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ടിവിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അതേസമയം, അയൽരാജ്യങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, ഇറാൻ്റെ മണ്ണിൽ നിന്ന് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്നും നിരുപാധിക കീഴടങ്ങൽ എന്ന ശത്രുക്കളുടെ മോഹം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന ആക്രമണത്തിൽ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
