മുംബൈ: ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യത്തിൽ തനിക്ക് കൃത്യമായ സമയപരിധി നൽകാൻ കഴിയില്ലെന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വ്യവസായി വിജയ് മല്യ.
തന്റെ പാസ്‌പോർട്ട് റദ്ദാക്കിയതായും യുകെ കോടതികളുടെ ഉത്തരവ് പ്രകാരം ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ലെന്നുമാണ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ അമിത് ദേശായി മുഖേനയാണ് മല്യ ഈ വിശദീകരണം നൽകിയത്. തന്നെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരെ മല്യ നൽകിയ ഹർജി പരിഗണിക്കവെ, വിചാരണ നേരിടാൻ ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് യാത്ര ചെയ്യാനുള്ള അനുമതിയില്ലെന്ന കാര്യം മല്യ ഉന്നയിച്ചത്.
മല്യയുടെ വാദത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. നിയമം അനുസരിക്കാത്ത ഒരാൾക്ക് കോടതിയുടെ പ്രത്യേക പരിഗണനകൾക്ക് അർഹതയില്ലെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയിലെ നിയമസംവിധാനത്തിൽ നിന്ന് ഒളിച്ചോടിയ ഒരാൾക്ക് ഇത്തരത്തിൽ ഇളവുകൾ നൽകുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
മല്യയുടെ നിലവിലെ വിശദീകരണം ഒരു സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. കോടികളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ 2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. തുടർന്ന് 2019-ൽ പ്രത്യേക കോടതി മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയായിരുന്നു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
