ന്യൂഡൽഹി: അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം ഗൾഫ് മേഖലയിൽ വ്യാപക ആക്രമണം നടത്തി ഇറാൻ.
കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ആക്രമണമുണ്ടായി. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ 15 ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഖത്തറിലും ദുബായിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.
കുവൈറ്റിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് കുവൈറ്റ് നാഷണൽ ഓയിൽ കമ്പനി അറിയിച്ചു. വ്യോമാതിർത്തി ലംഘിച്ചെത്തിയ ശത്രു ഡ്രോണുകളെ സൈന്യം നേരിട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി കുവൈറ്റ് അസംസ്‌കൃത എണ്ണ ഉൽപാദനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. മിസൈലുകൾ തകർക്കുന്നതിനിടെ വീണ അവശിഷ്ടങ്ങൾ പതിച്ച് ചില സിവിലിയൻ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖല (Diplomatic Quarter) ലക്ഷ്യമിട്ടും ആക്രമണ ശ്രമമുണ്ടായി. ഖത്തറിന് നേരെ 10 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും ഇറാൻ പ്രയോഗിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഭൂരിഭാഗം മിസൈലുകളും ആകാശത്തുവെച്ച് തന്നെ തകർക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. ഇതിനിടെ ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പാക് സ്വദേശിയായ ഡ്രൈവർ കൊല്ലപ്പെട്ടത് പ്രവാസികൾക്കിടയിൽ വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
