റോം: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനി മുതല്‍ 'തന്ത്രപരമായ പ്രത്യേക പങ്കാളിത്തത്തിലേക്ക്' ഉയര്‍ത്തും. വ്യാപാരം, വാണിജ്യം, സാങ്കേതിക വിദ്യ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും റോമില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
യു.എ.ഇ., നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അദ്ദേഹം ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തറെല്ലയുമായും കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍:
വ്യാപാരവും നിക്ഷേപവും:- സാമ്പത്തിക രംഗത്തെ സഹകരണം ശക്തമാക്കല്‍.
ആധുനിക സാങ്കേതിക വിദ്യ:- കൃത്രിമബുദ്ധി, ബഹിരാകാശം, ആണവോര്‍ജം എന്നിവയിലെ പങ്കാളിത്തം.
സാംസ്‌കാരിക കൈമാറ്റം:- ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ വിപുലമാക്കും.
സാമ്പത്തിക പങ്കാളിത്തവും പ്രവാസി സ്വാധീനവും
യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ ഇറ്റലി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. 2025 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1425 കോടി യൂറോയായിരുന്നു (ഏകദേശം 1.6 ലക്ഷം കോടി രൂപ). ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.42 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ ഉയര്‍ത്തി 2029 ഓടെ ഉഭയകക്ഷി വ്യാപാരം 2000 കോടി യൂറോയില്‍ (ഏകദേശം 2.3 ലക്ഷം കോടി രൂപ) എത്തിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 2025 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 1,86,833 ഇന്ത്യന്‍ പ്രവാസികളും അയ്യായിരത്തിലധികം (5100+) ഇന്ത്യന്‍ വിദ്യാര്‍ഥികളും നിലവില്‍ ഇറ്റലിയിലുണ്ട്. പുതിയ തന്ത്രപരമായ പങ്കാളിത്തം അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ തുറന്ന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
