ബെയ്‌റൂട്ട്: ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയ യുഎസ് പ്രഖ്യാപനം അര്‍ത്ഥശൂന്യമെന്ന് ഹിസ്ബുള്ള. ലബനന്‍ അതിര്‍ത്തിക്കുള്ളില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുള്ളയുടെ പ്രതികരണം. കരാര്‍ നിലവിലുണ്ടെങ്കിലും തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ഒരു ഇസ്രായേലി ഡ്രോണ്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ലബനന്‍-ഇസ്രായേല്‍ അംബാസഡര്‍മാര്‍ വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നീട്ടിയത്. എന്നാല്‍ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലബനനില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തുന്നിടത്തോളം കാലം വെടിനിര്‍ത്തലിന് പ്രസക്തിയില്ലെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. ഏപ്രില്‍ 16-ലെ കരാര്‍ പ്രകാരം ലബനന്‍ അതിര്‍ത്തിക്കുള്ളില്‍ 5 മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണമെന്ന് വ്യവസ്ഥയില്ല. തങ്ങളുടെ പ്രദേശം വിട്ടുനല്‍കില്ലെന്നും ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം ലബനന്‍ അംഗീകരിക്കണമെന്നുമാണ് ഇസ്രായേലിന്റെ നിലപാട്.
മാര്‍ച്ചില്‍ യുദ്ധം പുനരാരംഭിച്ചതിന് ശേഷം ലബനനില്‍ ഇതുവരെ 2,500 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് അറിയിച്ചു. ഈ വര്‍ഷം തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
