ടോക്കിയോ: വടക്കൻ ജപ്പാന്റെ തീരപ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും യു.എസ് ജിയോളജിക്കൽ സർവേയും അറിയിച്ചു.
ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. തീരദേശ പ്രവിശ്യയായ ഇവാട്ടെയുടെ (Iwate) കിഴക്കൻ തീരത്ത് ഭൂമിക്ക് അടിയിൽ 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാഴാഴ്ച രാവിലെ ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന തിരക്കേറിയ സമയത്താണ് ഭൂചലനമുണ്ടായത്.
തലസ്ഥാനമായ ടോക്കിയോയിലും നേരിയ വിറയൽ അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര അറിയിച്ചു."ജനങ്ങളുടെ ജീവനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിലയിരുത്തി വരികയാണ്, ആവശ്യമെങ്കിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഘം സജ്ജമാണ്."- ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി മാധ്യമങ്ങളോട് പറഞ്ഞു.
തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു. സുരക്ഷാ പരിശോധനകളുടെ ഭാഗമായി വടക്കുകിഴക്കൻ മേഖലയിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസുകളും മറ്റ് പ്രാദേശിക ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
2011-ലെ വൻ ഭൂചലനത്തിൽ തകർന്ന ഫുകുഷിമ ഡെയ്‌ച്ചി ആണവനിലയം ഉൾപ്പെടെയുള്ള മേഖലയിലെ ആണവ സൗകര്യങ്ങളിലൊന്നും തന്നെ യാതൊരുവിധ അസാധാരണത്വവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പസഫിക് റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
