ഒട്ടാവ: ഖാലിസ്താൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ 2023-ൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് യാതൊരു തെളിവുകളുമില്ലെന്ന് കാനഡ പോലീസ്.
നിജ്ജാർ വധത്തിൽ ഇന്ത്യൻ ഏജന്റുകൾക്ക് പങ്കുണ്ടാകാം എന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ഉന്നയിച്ച കടുത്ത ആരോപണങ്ങൾ കാനഡ പോലീസ് തന്നെ തള്ളിക്കളഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ അന്വേഷണ രേഖകളിൽ, നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കാനഡ പോലീസിന്റെ വെളിപ്പെടുത്തൽ.
"സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റുകളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളിലോ നിലവിൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റപത്രങ്ങളിലോ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിനോ അവർക്കെതിരെ കേസെടുക്കേണ്ടതിനോ ഉള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ഇന്ത്യൻ സർക്കാരുമായി ബന്ധിപ്പിക്കുന്ന ഒന്നും തന്നെ പുറത്തുവന്നിട്ടില്ല," റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ലിസ മോർലാൻഡ് സി.ബി.സി ന്യൂസിനോട് പറഞ്ഞു.
മുൻപ് ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ "അസംബന്ധവും രാഷ്ട്രീയ പ്രേരിതവും" ആണെന്ന് പറഞ്ഞ് ഇന്ത്യ പൂർണ്ണമായി തള്ളിയിരുന്നു. ഈ വിഷയം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്താൻ കാരണമായിരുന്നു. എന്നാൽ അറസ്റ്റുകളുടെയും പിടിച്ചെടുക്കലുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് മോർലാൻഡ് കൂട്ടിച്ചേർത്തു.
നിജ്ജാർ വധം ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വൻകിട ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനായി യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഹാർഡ് ബോൾ' എന്ന അന്വേഷണത്തിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. ഇതിന്റെ ഭാഗമായി കാലിഫോർണിയയിൽ നിന്ന് 11 പേർ ഉൾപ്പെടെ ആകെ 24 പേരെ വിവിധ രാജ്യങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണ് ഇവർ.
യു.എസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്ര പ്രകാരം, നിലവിൽ ഇന്ത്യയിൽ ജയിലിൽ കഴിയുന്ന 33 കാരനായ ലോറൻസ് ബിഷ്‌ണോയ് ആണ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി. ഈ സംഘത്തിന്റെ വടക്കേ അമേരിക്കൻ തലവൻ സതീന്ദർജീത് സിംഗ് (ഗോൾഡി ബ്രാർ -32), യൂറോപ്യൻ തലവൻ രോഹിത് ഗൊദാര (37), സുഖ്‌രാജ് സിംഗ് കാങ് (58) എന്നിവർക്കെതിരെയും യു.എസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജയിലുകളിൽ ഇരുന്ന് ആഗോളതലത്തിൽ ക്രിമിനൽ സംഘങ്ങളെ നയിക്കുന്ന രണ്ടുപേർ ഉൾപ്പെടെ ആകെ 37 പ്രതികൾക്കെതിരെയാണ് യു.എസ് കോടതിയിൽ മൂന്ന് കുറ്റപത്രങ്ങൾ അൺസീൽ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
