ടൊറന്റോ: കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശിയായ 37കാരൻ ചന്ദൻ കുമാർ ആണ് ടൊറന്റോയിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ റെക്സാഡേൽ ബോളിവാർഡിലെ ദേശീയപാത 27 ലുള്ള ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗിൽ വെച്ച് അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് ചന്ദൻ കുമാറിന് ദാരുണാന്ത്യം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏഴ് വർഷം മുൻപാണ് ചന്ദൻ ഐടി പ്രൊഫഷണലായി കാനഡയിലെത്തിയത്. ടൊറന്റോ കന്നഡ സംഘത്തിന്റെ സാമൂഹിക മാധ്യമ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്രത്തിന്റെ ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ചന്ദൻ കുമാർ.
മാളിന്റെ പാർക്കിംഗ് ഏരിയയിൽ കാറിലിരിക്കുകയായിരുന്നു ചന്ദൻ. ഈ സമയത്താണ് അജ്ഞാതർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ചന്ദനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അക്രമികൾ ഒരു വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ചന്ദന്റെ വെള്ള നിറത്തിലുള്ള എസ്‌യുവി കാറിന്റെ മുൻഭാഗത്ത് 10 വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ട്. ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ വർഷം ടൊറന്റോയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
