ടൊറന്റോ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണലഭ്യത കുറയുമെന്ന ഭീഷണി നിലനിൽക്കെ, കരുതൽ ശേഖരത്തിൽ നിന്ന് 40 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ കാനഡയുൾപ്പെടെയുള്ള രാജ്യങ്ങൾ തീരുമാനിച്ചു.
കാനഡയും മറ്റ് 31 അംഗരാജ്യങ്ങളും ഉൾപ്പെടുന്ന ഇന്റർനാഷണൽ എനർജി ഏജൻസി (IEA) ബുധനാഴ്ചയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷം എണ്ണ വിതരണത്തെ ബാധിക്കുന്നത് തടയാൻ സ്വീകരിക്കാവുന്ന അടിയന്തര നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 മുതൽ 25 ശതമാനം വരെ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഈ വഴിയിലൂടെയുള്ള എണ്ണക്കടത്ത് സാധാരണ നിലയുടെ 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു.
ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് ഐ.ഇ.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. നിലവിൽ 90 ഡോളറിന് താഴെയുള്ള ക്രൂഡ് ഓയിൽ വില, യുദ്ധം തുടർന്നാൽ ബാരലിന് 200 ഡോളർ വരെ എത്തിയേക്കാമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐ.ഇ.എയുടെ ചരിത്രത്തിൽ ആറാമത്തെ തവണയാണ് ഇത്തരമൊരു കൂട്ടായ നീക്കം നടക്കുന്നത്. അംഗരാജ്യങ്ങളുടെ പക്കൽ ഏകദേശം 120 കോടി ബാരൽ എണ്ണയുടെ അടിയന്തര ശേഖരമുണ്ടെന്നും വിപണിയിലെ ചാഞ്ചാട്ടം നിരീക്ഷിച്ചുവരികയാണെന്നും ഏജൻസി അറിയിച്ചു. യുദ്ധം തുടങ്ങുന്നതിന് മുൻപ് 64 ഡോളറായിരുന്ന എണ്ണവില തിങ്കളാഴ്ച 120 ഡോളർ വരെ ഉയർന്നിരുന്നു. കാനഡയുടെ ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ വിപണിയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ സ്റ്റോക്ക് ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
