ലോകത്തിലെ ഏറ്റവും അപകടകാരിയായ ജലജീവികളിലൊന്നാണ് മുതലകള്‍. വലുപ്പം, ശക്തി, ഇരപിടിക്കുന്ന സ്വഭാവം എന്നിവയില്‍ പേരുകേട്ട നൈല്‍ മുതലയും ഇതില്‍ ഉള്‍പ്പെടുന്നു. അവയില്‍ ലോകത്ത് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നുണ്ട്. ലോകത്തിലെ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ മുതല- ഹെന്‍ട്രി.
ഹെന്‍ട്രി അടുത്തിടെയാണ് തന്റെ 124-ാം ജന്മദിനം ആഘോഷിച്ചത്. 2024 ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെ മുതല സംരക്ഷണകേന്ദ്രമായ ക്രോക്ക്വേള്‍ഡിലായിരുന്നു പിറന്നാളാഘോഷം. ഒരു കാലത്ത് നരഭോജിയായിരുന്നതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയിരുന്ന ഹെന്‍ട്രി ഇപ്പോള്‍ വന്യജീവി സംരക്ഷണത്തിന്റെ പ്രതീകവും വന്യജീവി സങ്കേതത്തിലെ ആദരണീയനായ അന്തേവാസിയുമാണ്.
ലൈവ് സയന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 1900 ല്‍ ബോട്സ്വാനയിലെ ഒകാവാംഗോ ഡെല്‍റ്റയിലാണ് ഹെന്‍ട്രിയുടെ ജനനം. ആദ്യ കാലത്ത് നിരവധി പുരുഷന്മാരെയും കുട്ടികളെയും അത് ഭക്ഷണമാക്കിയിരുന്നു. ഒകാവാംഗോ ഡെല്‍റ്റയില്‍ താമസിച്ചിരുന്ന ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ ഹെന്‍ട്രി ഒരു പേടി സ്വപ്നമായിരുന്നു. 1903 ല്‍ സര്‍ ഹെന്‍ട്രി ന്യൂമാന്‍ എന്ന വേട്ടക്കാരനാണ് ഈ മുതലയെ പിടികൂടിയത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ പേരിലാണ് അത് അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുതല
1985 മുതല്‍ ക്രോക്ക് വേള്‍ഡിലാണ് ഹെന്‍ട്രിയുടെ താമസം. 700 കിലോ ഭാരവും 16.4 അടി നീളവുമുള്ള ഹെന്‍ട്രിക്കൊപ്പം ആറ് പെണ്‍ മുതലകള്‍ ജീവിക്കുന്നുണ്ട്. 10,000ല്‍ പരം കുഞ്ഞുങ്ങള്‍ക്ക് ഹെന്‍ട്രി ഇതിനോടകം ജന്മം നല്‍കിയിട്ടുണ്ട്. ക്രോക്ക് വേള്‍ഡിലെ സുരക്ഷിതവും അനുകൂലവുമായ അന്തരീക്ഷവും അവിടെ നിന്ന് അതിന് ലഭിക്കുന്ന മികച്ച പരിചരണവുമാണ് അതിന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
ഒരു മുതലയ്ക്ക് 124 വയസ്സ് വരെ ജീവിക്കുക അസാധ്യമാണെന്ന് അലബാമ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്റ്റീവന്‍ ഓസ്റ്റാഡ് പറയുന്നു. എന്നാല്‍ സംരക്ഷിത പരിതസ്ഥിതിയിലുള്ള മൃഗങ്ങള്‍ മിക്കപ്പോഴും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.
മുതലകളുടെ രോഗപ്രതിരോധ ശേഷി വളരെ ഉയര്‍ന്നതാണ്, പ്രത്യേകിച്ച് നൈല്‍ മുതലകളുടെ. അവയുടെ രക്തത്തില്‍ ബാക്ടീരിയകളോട് പോരാടുന്ന പ്രോട്ടീനുകളും ദീര്‍ഘായുസ്സിന് കാരണക്കാരായ കുടലിലെ സൂക്ഷ്മജീവികളുമുണ്ട്.
ആഫ്രിക്കയിലെ നൈല്‍ മുതലകള്‍
26 സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് നൈല്‍ മുതലകള്‍ കാണപ്പെട്ടത്. പ്രതിവര്‍ഷം നൂറുകണക്കിന് മനുഷ്യരാണ് ഈ മുതലയുടെ ആക്രമണത്തില്‍ മരണപ്പെടുന്നത്. ജനിക്കുമ്പോള്‍ മുതല്‍ ടാഗ് ചെയ്ത് പതിറ്റാണ്ടുകളോളം ട്രാക്ക് ചെയ്താല്‍ മാത്രമെ അവയുടെ ആയുസ്സിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ കഴിയൂ. മിക്ക ശാസ്ത്രജ്ഞരുടെയും കരിയറിനേക്കാള്‍ കൂടുതല്‍ കാലം മുതലകള്‍ ജീവിച്ചിരിക്കുന്നുവെന്ന് ജീവശാസ്ത്രജ്ഞനായ ഓസ്റ്റഡ് തമാശയായി പറയാറുണ്ട്.
ഹെന്‍ട്രിയെ പോലെയുള്ള ദീര്‍ഘായുസ്സുള്ള ഉരഗങ്ങളെക്കുറിച്ച് പഠിക്കുന്നത് ഗവേഷകര്‍ക്ക് അവയുടെ പ്രായപരിധി, പ്രതിരോധശേഷി, പരിസ്ഥിതിയുമായുള്ള പൊരുത്തപ്പെടല്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചേക്കും.
ഹെന്‍ട്രിയുടെ അസാധാരണമായ ശരീര വലുപ്പം, ഭയപ്പെടുത്തുന്ന പല്ലുകള്‍, അതിന്റെ ചരിത്രം എന്നിവ ക്രോക്ക് വേള്‍ഡിലേക്ക് നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്.
ക്രോക്ക് വേള്‍ഡ് എല്ലാ വര്‍ഷവും ഹെന്‍ട്രിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കാറുണ്ട്. പ്രകൃതിയിലെ ഏറ്റവും ഭയാനകമായ ജീവികള്‍ പോലും സംരക്ഷിക്കപ്പെടാനും ആദരിക്കപ്പെടാനും അര്‍ഹരാണെന്നതിന്റെ തെളിവാണ് ഹെന്‍ട്രി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1