സൈപ്രസിലേയ്ക്ക് ഇന്ത്യ വഴിവെട്ടുന്നു; കാരണം ഇതാണ് 

JULY 9, 2025, 2:02 AM

വിനോദ സഞ്ചാരിത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് സൈപ്രസ്. പശ്ചിമേഷ്യയിലും യൂറോപ്പിലുമായി ചേര്‍ന്ന് കിടക്കുന്ന മെഡിറ്ററേനിയന്‍ തീരത്തുള്ള ഈ രാജ്യത്ത് വന്‍തോതില്‍ പ്രകൃതി വാതക ശേഖരം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഖത്തര്‍ എനര്‍ജിയും എക്സോണ്‍ മൊബൈലും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാതകം കണ്ടെത്തിയത്. സൈപ്രസിലെ രണ്ടാമത്തെ വാതക ശേഖരമാ് പുതുതായി കണ്ടെത്തിയത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസകരമാകുന്ന വിവരമാണിത്. കാരണം റഷ്യയ്ക്കെതിരെ ഉപരോധം ചുമത്തിയതോടെ റഷ്യയില്‍ നിന്നുള്ള വാതകം വാങ്ങാതിരിക്കുകയാണ് യൂറോപ്പ്. പകരം മറ്റ് രാജ്യങ്ങളെ ആശ്രയിച്ചെങ്കിലും ഇപ്പോഴും ദൗര്‍ലഭ്യത അനുഭവിക്കുന്നുണ്ട്. വാതകത്തിന് വേണ്ടി ഇനി സൈപ്രസിനെ ആശ്രയിക്കാമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങലുെട വലിയ പ്രതീക്ഷ. 

യൂറോപ്യന്‍ രാജ്യങ്ങള്‍ 2022 വരെ വാതകത്തിന് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധം ചുമത്തിയതോടെ അവര്‍ റഷ്യയുമായി അകലുകയും ഖത്തറുമായി ദീര്‍ഘകാല കരാറിലെത്തുകയും ചെയ്തു. എങ്കിലും ആവശ്യത്തിന് വേണ്ട വാതകം ലഭിച്ചിരുന്നില്ല. ഈ അവസരത്തിലാണ് സമീപ പ്രദേശമായ സൈപ്രസില്‍ വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്.

സൈപ്രസ്, ഗ്രീസ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ടി സഹകരിക്കുന്നുണ്ട്. ഗ്രീസുമായി അടുക്കുന്നതില്‍ സൈപ്രസിലുള്ളവര്‍ക്ക് അതൃപ്തിയില്ലെങ്കിലും ഇസ്രായേലിന്റെ സാന്നിധ്യം രാഷ്ട്രീയ ചര്‍ച്ചയായിട്ടുണ്ട്. സമീപകാലത്ത് ഇസ്രായേലില്‍ നിന്ന് കുടിയേറ്റം ശക്തമായതില്‍ സൈപ്രസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ പിശുക്ക് കാണിക്കാത്ത രാജ്യമാണ് സൈപ്രസ്.

സഹകരണം ശക്തമാക്കി ഇന്ത്യ

പെഗാസസ്-1 എന്ന വാതക കിണര്‍ മേഖലയിലാണ് പുതിയ ശേഖരം കണ്ടെത്തിയത്. സൈപ്രസിന്റെ 190 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഈ കിണര്‍ ഉള്ളത്. ജലനിരപ്പില്‍ നിന്ന് 1921 മീറ്റര്‍ താഴെയാണ് വാതകമുള്ളത്. എത്രത്തോളം വാതകം ഇവിടെയുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ പരിശോധന തുടരുകയാണ്. എക്സോണ്‍ മൊബൈല്‍-ഖത്തര്‍ എനര്‍ജി എന്നിവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് പര്യവേക്ഷണം നടത്തുന്നത്.

2019ല്‍ ആദ്യ വാതക ശേഖരമായ ഗ്ലോക്കസ്-1 കിണര്‍ കണ്ടെത്തിയിരുന്നു. ഇതിന് അടുത്താണ് പുതിയ ശേഖരവും. 3.7 ലക്ഷം ക്യൂബിക് അടി ഗ്യാസ് ആണ് ഗ്ലോക്കസിലുള്ളത്. സമാനമായ ശേഖരം പെഗാസസിലുമുണ്ടാകുമെന്നാണ് കരുതുന്നത്. ഫ്രാന്‍സ്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ സൈപ്രസിലെ പുതിയ കണ്ടെത്തിലില്‍ പ്രതീക്ഷയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സൈപ്രസിലെ പര്യവേക്ഷണത്തിലും ഇവര്‍ പങ്കാളികളായത് അതുകൊണ്ടുതന്നെ.

സൈപ്രസുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം സൈപ്രസ് സന്ദര്‍ശിച്ച് വ്യാപാര ചര്‍ച്ചകള്‍ നടത്തിയിരുന്നു. യൂറേഷ്യയിലെ പ്രധാന ദ്വീപ് രാജ്യമായതുകൊണ്ടുതന്നെ സൈപ്രസിന്റെ സാന്നിധ്യം തന്ത്രപ്രധാന മേഖലയിലാണ്. മാത്രമല്ല പശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള വ്യാപാരവും ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam