ലാഹോര്‍: സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെയും പാക് പ്രതിനിധി സംഘത്തെയും വധിക്കാന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പെപ്പെ എസ്‌കോബാര്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി പാകിസ്ഥാന്‍ സുരക്ഷാ വിഭാഗം രംഗത്തെത്തി.
പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ മരിയോ നൗഫല്‍ നയിച്ച അന്താരാഷ്ട്ര പോഡ്കാസ്റ്റിലാണ് പെപ്പെ എസ്‌കോബാര്‍ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ വെച്ച് നടന്ന നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍, ഖത്തര്‍ പ്രതിനിധി സംഘങ്ങള്‍ എത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് വധശ്രമം ആസൂത്രണം ചെയ്തതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
'ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം അസിം മുനീറിനെയും പാക് പ്രതിനിധി സംഘത്തെയും വധിക്കാന്‍ മൊസാദ് പദ്ധതിയിടുന്നു എന്ന അതീവ രഹസ്യവിവരം പാക് സൈന്യത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഒമാന്‍ പോലുള്ള നയതന്ത്ര ഇടനിലക്കാര്‍ വഴി പാകിസ്ഥാന്‍ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാല്‍ ഇസ്രയേലിനെ ലോക ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കും എന്നായിരുന്നു പാകിസ്താന്റെ മറുപടി.'- എന്നായിരുന്നു വെളിപ്പെടുത്തല്‍.
ആരോപണം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി പാക് അധികൃതര്‍ രംഗത്തെത്തി. പ്രമുഖ പാക് മാധ്യമമായ എആര്‍വൈ ന്യൂസ് ഉന്നത പാക് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ വാര്‍ത്ത പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ജനറല്‍ അസിം മുനീറും പങ്കെടുത്ത സ്വിസ്സ് സന്ദര്‍ശനം യാതൊരുവിധ സുരക്ഷാ ഭീഷണികളോ തടസ്സങ്ങളോ ഇല്ലാതെയാണ് പൂര്‍ത്തിയായത്. സ്വിസ്സ് അല്ലെങ്കില്‍ യു.എസ് സുരക്ഷാ വിഭാഗങ്ങള്‍ യാതൊരുവിധ സുരക്ഷാ അലേര്‍ട്ടുകളും പുറപ്പെടുവിച്ചിരുന്നില്ല. ഈ റിപ്പോര്‍ട്ടുകള്‍ വെറും അസംബന്ധവും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്.
നിലവില്‍ ഈ വിഷയത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരോ ഇസ്രായേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര നയതന്ത്ര മേഖലയില്‍ ഈ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
