ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ചാരിറ്റബിൾ സൊസൈറ്റി അസർബൈജാനിലെ ബാക്കുവിൽ സംഘടിപ്പിക്കുന്ന കൺവൻഷനുമായി വേൾഡ് മലയാളി കൗൺസിൽ ആഗോള സംഘടനയക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇതിൽ വഞ്ചിതരാകരുതെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയാണിതെന്നതരത്തിൽ വ്യാപക പ്രചരണമാണ് നടന്നു വരുന്നത്. ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
കവടിയാറിൽ ഒരു വ്യക്തിയുടെ മേൽവിലാസം മാത്രം ഉപയോഗിച്ച് രജിസ്ട്രർ ചെയ്തിട്ടുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ ചാരിറ്റബിൾ സൊസൈറ്റി. ഇത്തരമൊരു സംഘടനയുടെ പ്രവർത്തനങ്ങൾ തന്നെ വ്യക്തതയില്ലാത്തതാണ്. വേൾഡ് മലയാളി കൗൺസിലിൽ നിന്നും വിട്ടുപോയ രണ്ട് മുൻ നേതാക്കളാണ് ഇത്തരമൊരു വ്യാജ സംഘടനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. നിയമപരമായോ ഭരണപരമായോ ആഗോളസംഘടനയക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.
ഇന്ത്യ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച അസർബൈജാനിൽ ഇത്തരമൊരു കൺവൻഷൻ നടത്തുന്നതുതന്നെ ദേശവിരുദ്ധ പ്രവർത്തനത്തിന് തുല്യമാണ്. ഏതൊരു സംഘടനയും ഇത്തരത്തിൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം ചേർന്നു പരിപാടികൾ സംഘടിപ്പിക്കുന്നത് പ്രതിഷേധാത്മകമാണ്. വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് ഭാരവാഹികളുമായി ബന്ധപ്പെടുന്നത്.
വേൾഡ് മലയാളി കൗൺസിലിന്റെ പേര് ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നിയവിരുദ്ധമായി ഫണ്ട് ശേഖരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ ചാരറ്റിബിൾ സൊസൈറ്റിയുടെ ഭാഗത്തു നിന്നും നടന്നു വരുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
വലിയ പാരമ്പര്യമുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. 1995ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ടി.എൻ. ശേഷൻ, കെ.പി.പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി. ജി. എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.
വേൾഡ് മലയാളി കൺസിൽ ഗ്ലോബൽ സംഘടനയുടെ ആഗോള ദ്വിവത്സര സമ്മേളനം ജൂലൈ 25 മുതൽ 27 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടത്തുമെന്നും മുഖ്യാതിഥിയായി സാമൂഹ്യ സംസ്‌ക്കാരിക പ്രമുഖർ പങ്കെടുക്കുമെന്നും തോമസ് മൊട്ടയ്ക്കൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്