ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്ന എയർലൈൻ കമ്പനികൾക്ക് എതിരെ ചുമത്തുന്ന സിവിൽ പിഴകൾ കുറയ്ക്കാൻ യുഎസ് ഗതാഗത വകുപ്പ് പുതിയ മാർഗനിർദേശങ്ങളുമായി രംഗത്ത്. ഇതോടൊപ്പം, ബൈഡന്റെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന കർശനമായ നടപടികൾ പിൻവലിക്കാനും വകുപ്പ് ആലോചിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
യുഎസ് ഗതാഗത വകുപ്പിന്റെ ഓഫീസ് ഓഫ് ഏവിയേഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച ഒരു എക്സിക്യൂട്ടീവ് ഓർഡർ ആണ് ഈ പുതിയ സമീപനത്തിന് അടിസ്ഥാനമെന്ന് വ്യക്തമാക്കുന്നു.
പുതിയ നിർദേശപ്രകാരം, നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുന്നതിന് പകരം, സിവിൽ അവകാശങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലായിരിക്കും പ്രധാന ശ്രദ്ധ. ഗതാഗത വകുപ്പ് വ്യക്തമാക്കിയതനുസരിച്ച്, നിയമലംഘനം സംഭവിച്ചാൽ ആദ്യം മുന്നറിയിപ്പ് കത്ത് നൽകാനാണ് ശ്രമിക്കുക. ഈ മുന്നറിയിപ്പിലൂടെ എയർലൈൻ കമ്പനികൾക്ക് നിയമങ്ങൾ പാലിക്കാൻ അവസരം നൽകുക, പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിന് ശേഷവും പ്രശ്നങ്ങൾ തുടരുന്നുവെങ്കിൽ മാത്രമേ കർശനമായ നിയമനടപടികളിലേക്ക് പോകുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം 2023-ൽ, അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലിരിക്കെ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്ന എയർലൈൻസിനെതിരെ കൂടുതൽ കർശന നടപടികളും ഉയർന്ന പിഴകളും ചുമത്തുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിർദേശത്തിൽ, പിഴകൾ നിയമലംഘനത്തിന്റെ ഗുരുതര അവസ്ഥയ്ക്കും അതിന്റെ ഫലങ്ങൾക്കും അനുപാതമായിരിക്കണം എന്നാണ് പറയുന്നത്. ഈ പുതിയ മാർഗനിർദേശങ്ങൾ 30 ദിവസത്തേക്ക് പൊതുജന അഭിപ്രായത്തിനായി തുറന്നുവെക്കും എന്നാണ് ലഭിക്കുന്ന വിവരം.
“ബൈഡന്റെ ഭരണകാലത്ത് ഗതാഗത വകുപ്പ് പ്രധാനമായും സർക്കാർ ഖജനാവ് സമ്പന്നമാക്കുന്ന പിഴകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, യാത്രക്കാരുടെ സംരക്ഷണത്തിൽ അല്ല” എന്നാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫിയുടെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. അമേരിക്കൻ ജനങ്ങളെ സംരക്ഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന എന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ മാസം, ബൈഡൻ ഭരണകാലത്ത് എയർലൈൻസിന് ഏർപ്പെടുത്തിയിരുന്ന ചില പിഴകൾ ഗതാഗത വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചു. ഡിസംബറിൽ, അമേരിക്കൻ എയർലൈൻസ് എന്ന കമ്പനിക്ക് 2024-ൽ ചുമത്തിയിരുന്ന 16.7 മില്യൺ ഡോളർ പിഴ വകുപ്പ് ഒഴിവാക്കി. ഈ പിഴ, വൈകല്യമുള്ള യാത്രക്കാരെ ശരിയായ രീതിയിൽ സഹായിക്കാത്തതും, വീൽചെയറുകൾ ശരിയായി കൈകാര്യം ചെയ്യാത്തതും ഉൾപ്പെടെയുള്ള പരാതികളുമായി ബന്ധപ്പെട്ടായിരുന്നു.
അതുപോലെ, സൗത്ത്‌വെസ്റ്റ് എയർലൈൻസ് എന്ന കമ്പനിക്ക് ഏർപ്പെടുത്തിയിരുന്ന 11 മില്യൺ ഡോളർ പിഴയും ഗതാഗത വകുപ്പ് ഒഴിവാക്കി. 2022 ഡിസംബർ മാസത്തിലെ തിരക്കേറിയ അവധിക്കാലത്ത് ഉണ്ടായ പ്രവർത്തന പിഴവുകൾ മൂലം 20 ലക്ഷംത്തിലധികം യാത്രക്കാർ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു ഈ പിഴ. സൗത്ത്‌വെസ്റ്റ് എയർലൈൻസ് തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഒരു ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഈ പിഴ ഒഴിവാക്കിയത് എന്ന് വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
