ഈസ്റ്റർ: തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

APRIL 5, 2026, 10:54 PM

ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, 'യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു' എന്ന മഹത്തായ പ്രഖ്യാപനവും, പ്രത്യാശ പകരുന്ന വചനശുശ്രൂഷയും വിശ്വാസികളിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിച്ചു. ഉയിർപ്പിന്റെ മഹാസത്യത്തെ ആഘോഷമാക്കാൻ എല്ലാവരും സ്‌നേഹവിരുന്നിനായി ഒരുമിച്ചുചേർന്നു.

എങ്കിലും, ആ മഹാസന്തോഷത്തിനിടയിലും ചില മുഖങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ചിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അവരുടെ കണ്ണുകളിൽ വേദനയും കണ്ണുനീരിന്റെ നനവും, ചതിക്കപ്പെട്ടതിന്റെ വിങ്ങലും മറഞ്ഞുകിടക്കുകയായിരുന്നു. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അവരുടെ നിശബ്ദമായ ഒറ്റപ്പെടൽ മായാതെ നിന്നു.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആ മുഖങ്ങൾ ചില ചോദ്യങ്ങൾ ഉയർത്തി മനസ്സിലേക്ക് കടന്നുവന്നു. ഉയിർപ്പിന്റെ സന്ദേശം നാം കേൾക്കുന്നുണ്ടെങ്കിലും അതിന്റെ യഥാർത്ഥ മനോഹാരിത ഉൾക്കൊള്ളാൻ നമുക്ക് സാധിക്കുന്നുണ്ടോ? അതോ ആഘോഷങ്ങൾ വെറും ചടങ്ങുകളായി മാറുന്നുണ്ടോ?

vachakam
vachakam
vachakam

ഉയിർത്തെഴുന്നേൽപ്പ് ഒരു ആത്മീയ സങ്കല്പം മാത്രമല്ല, അത് ഭൗതികമായ കെട്ടുപാടുകളെ തകർക്കുന്ന ദൈവത്തിന്റെ അതിശക്തമായ ഇടപെടൽ കൂടിയാണ്. എസെക്കിയേൽ പ്രവാചകൻ പറയുന്നു: 'എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കല്ലറകളെ തുറന്നു നിങ്ങളെ ശവക്കല്ലറകളിൽനിന്നു കയറ്റും' (37:12). ഇവിടെ കല്ലറകൾ എന്നത് കേവലം മരിച്ചവരെ അടക്കുന്ന ഇടമല്ല; അത് നമ്മുടെ അഹന്തയും ജഡിക സ്വഭാവങ്ങളും പാപത്തിന്റെ അടിമത്തവും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു 'ആത്മീയ തടവറ' കൂടിയാണ്.

ഈ കല്ലറകൾ തുറക്കപ്പെടാതെയും അതിനുള്ളിലെ പഴയ മനുഷ്യൻ പുറത്തുവരാതെയും നമുക്ക് ക്രിസ്തുവിൽ പുതുജീവനുള്ളവരായി ജീവിക്കാൻ കഴിയില്ല. മനുഷ്യന്റെ ആത്മീയ വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം അധികാരത്തോടുള്ള ആർത്തിയും അഹങ്കാരവുമാണ്. 'നാശത്തിനു മുമ്പെ അഹങ്കാരവും വീഴ്ചക്കു മുമ്പെ മനസ്സുയർച്ചയും വരുന്നു' (സദൃശവാക്യങ്ങൾ 16:18) എന്ന് ബൈബിൾ ഓർമ്മിപ്പിക്കുന്നു. സ്വന്തം അഹന്തയുടെ കല്ലറയ്ക്കുള്ളിൽ വസിക്കുന്ന ഒരാൾക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കാനാവില്ല.

ലാസർ കല്ലറയിൽ നിന്ന് പുറത്തുവരുമ്പോൾ അവൻ ശവക്കച്ചകളാൽ കെട്ടപ്പെട്ടവനായിരുന്നു. യേശു പറഞ്ഞു: 'അവനെ അഴിച്ചു വിടുവിൻ'. നമ്മുടെ ജീവിതത്തിലെ കോപം, അസൂയ, സ്വാർത്ഥത എന്നിവ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ശവക്കച്ചകളാണ്. പൗലോസ് അപ്പോസ്തലൻ റോമർ 8:6ൽ വ്യക്തമാക്കുന്നു: 'ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ'.

vachakam
vachakam
vachakam

ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുമ്പോൾ മാത്രമേ നമുക്ക് അവനോടുകൂടെ ഉയിർത്തെഴുന്നേൽക്കാൻ കഴിയൂ. നമ്മുടെ പഴയ പാപസ്വഭാവങ്ങൾ ക്രൂശിക്കപ്പെടണം. ഗലാത്യർ 2:20ൽ പറയുന്നതുപോലെ, 'ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു' എന്ന നിലയിലേക്ക് നാം മാറണം.

ഉയിർപ്പിന്റെ യഥാർത്ഥ ശക്തി എന്നത് കേവലം മരിച്ചുപോയവർ ജീവനിലേക്ക് പ്രവേശിക്കുന്നു എന്നത് മാത്രമല്ല, പിന്നെയോ ജീവിച്ചിരിക്കുന്നവർ തങ്ങളുടെ ജഡിക സ്വഭാവങ്ങളിൽ നിന്നും അഹന്തയിൽ നിന്നും മോചിതരായി ആത്മാവിൽ ജീവിക്കുന്നതും കൂടിയാണ്. നമ്മുടെ ഉള്ളിലെ അഹന്തയുടെയും സ്വാർത്ഥതയുടെയും കല്ലറകൾ ഇന്നും തുറക്കപ്പെടാതെ കിടക്കുന്നുണ്ടോ എന്ന് നാം പരിശോധിക്കണം.

അവ തകർക്കപ്പെടട്ടെ! ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ഉള്ളിലെ ഇരുളടഞ്ഞ കോണുകളിലേക്ക് കടന്നുവരട്ടെ. എങ്കിൽ മാത്രമേ നാം യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റ 'പ്രകാശത്തിന്റെ മക്കളായി' ഈ ലോകത്തിൽ ശോഭിക്കുകയുള്ളൂ.

vachakam
vachakam
vachakam

ബാബു പി. സൈമൺ, ഡാളസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam