വാഷിംഗ്ടണ്‍: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഐസിസ് ഭീകരന്‍ കൊല്ലപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ കൃത്യമായ ആക്രമണത്തില്‍ മുതിര്‍ന്ന ഐസിസ് നേതാവായ അലി ഹുസൈന്‍ അല്‍-ഉലെയ്വി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് യു.എസ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്.
അമേരിക്കന്‍ പൗരന്മാര്‍ക്കോ യു.എസ് മാതൃരാജ്യത്തിനോ എതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന ഭീകരവാദികളെ ഇല്ലാതാക്കുന്നതിനായി യു.എസ് തുടര്‍ന്നുവരുന്ന സുരക്ഷാ നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറായുടെ സര്‍ക്കാരിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുതിയ ഘട്ട ആക്രമണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ സിറിയന്‍ സര്‍ക്കാരിനെതിരെ നിരവധി ആക്രമണങ്ങളാണ് ഇവര്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ഷറായുടെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ യു.എസ് സഖ്യസേനയുടെ ഭാഗമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച, സിറിയയിലെ വടക്കുകിഴക്കന്‍ അലപ്പോ പ്രവിശ്യയിലുള്ള മന്‍ബിജ് നഗരത്തിന് സമീപം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.
ഒരു ദശകത്തിന് മുന്‍പ് സിറിയന്‍ ആഭ്യന്തര യുദ്ധം അതിന്റെ കൊടുമുടിയില്‍ നിന്നിരുന്ന സമയത്ത് സിറിയയുടെ കാല്‍ഭാഗത്തോളം പ്രദേശം ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെയും മറ്റ് പ്രാദേശിക സേനകളുടെയും ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് ഇവരെ ഈ പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുമാറ്റുകയായിരുന്നു. ഇപ്പോഴും സജീവമായിരിക്കുന്ന ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളെ ലക്ഷ്യമിട്ടാണ് യു.എസ് നിലവില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
