വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും സംയുക്ത സമ്മേളനത്തെ ജൂണ്‍ 22 ന് അഭിസംബോധന ചെയ്യാനാണ് ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. സെനറ്റ് മജോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി, സെനറ്റ് മൈനോറിറ്റി ലീഡര്‍ മിച്ച് മക്‌കോണല്‍, ഹൗസ് മൈനോറിറ്റി ലീഡര്‍ ഹക്കീം ജെഫ്രീസ് എന്നിവര്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.
ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം വളരുകയാണെന്ന് യുഎസ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പങ്കുവെയ്ക്കപ്പെട്ടിരിക്കുന്ന മൂല്യങ്ങളും ആഗോള സമാധാനത്തിനും അഭിവൃദ്ധിക്കുമായുള്ള പ്രതിബദ്ധതയും ഇതിന് അടിസ്ഥാനമാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെയ്ക്കാനും ഇരു രാജ്യങ്ങളും നേരിടുന്ന ആഗോള വെല്ലുവിളികളെ പറ്റി സംസാരിക്കാനും അവസരമുണ്ടാകുമെന്നും നേതാക്കള്‍ ക്ഷണക്കത്തില്‍ പറയുന്നു.
2016 ല്‍ യുഎസ് കോണ്‍ഗ്രസില്‍ മോദി നടത്തിയ ചരിത്രപരമായ അഭിസംബോധന ദീര്‍ഘകാലമായി സ്വാധീച്ചുവരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വലിയതോതില്‍ വര്‍ധിപ്പിച്ചെന്നും നേതാക്കള്‍ പറഞ്ഞു.
ജൂണ്‍ 22 ന് പ്രസിഡന്റ് ബോഡന്‍ മോദിയെ ഔദ്യോഗികമായി വൈറ്റ് ഹൗസില്‍ സ്വീകരിക്കും. ഉഭയകക്ഷി ചര്‍ച്ചക്കും വിരുന്നിനും ശേഷമാവും മോദി യുഎസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തിലേക്കെത്തുക. ബ്രീട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല, രണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്കാണ് യുഎസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള ബഹുമതി ലഭിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്