'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചു'; ആവര്‍ത്തിച്ച് ട്രംപ്

MAY 30, 2025, 10:15 PM

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ തന്റെ ഭരണകൂടം നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം വെടിവയ്ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരു രാജ്യങ്ങളോടും നിര്‍ദേശം നല്‍കിയിരുന്നതായാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. 

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് എത്തിക്കുന്നതില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിലപാട് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇന്ത്യ-പാക് വെടിനിര്‍ത്തലിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയത്. 'ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു, പരസ്പരം വെടിവയ്ക്കുന്നവരുമായോ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുമായോ വ്യാപാരം നടത്താനാകില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കള്‍ മികച്ചവരാണ്, അവര്‍ ഞങ്ങളുടെ നിര്‍ദ്ദേശം മനസ്സിലാക്കി അംഗീകരിച്ചു. എല്ലാം നിന്നു'- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാല് ദിവസത്തെ തീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം വെടിനിര്‍ത്തലിന് ധാരണയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണയില്‍ എത്തിയെന്ന് ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. മെയ് 10-ന്, യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയിലെത്തി. ഈ വെടിനിര്‍ത്തല്‍ ചരിത്രപരം എന്നായിരുന്നു ട്രംപ് അന്ന് വിശേഷിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam