തിരുവനന്തപുരം: കേരള സർക്കാരും നോർക്ക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി സിജിൽ പാലക്കലോടിയെ രണ്ടാം തവണയും തിരഞ്ഞെടുത്തു.
പ്രവാസി മലയാളികളുടെ ഉറച്ച ശബ്ദം നയരൂപീകരണ പ്രക്രിയയിലെത്തിക്കുന്നതിന് കേരളത്തിലെ ജനപ്രതിനിധികളെയും ലോകത്തെമ്പാടുമുള്ള 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവരുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിലായാണ് നടക്കുന്നത്.
ജനുവരി 29ന് വൈകുന്നേരം ആറ് മണിക്ക് പൊതുസമ്മേളനത്തോടെ ലോക കേരള സഭയ്ക്ക് തുടക്കമാകും. 30, 31 തീയതികളിൽ കേരള നിയമസഭ മന്ദിരത്തിലെ ആർ ശങ്കരനാരായണൻതമ്പി ഹാളിൽ മേഖല അടിസ്ഥാന ചർച്ചകളും എട്ട് വിഷയാടിസ്ഥാന ചർച്ചകളും സംഘടിപ്പിക്കും. കേരളത്തിന് പുറത്തുള്ള പ്രവാസികളുടെ ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വിഷയങ്ങൾക്ക് ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരള സഭ രൂപീകരിച്ചത്.
കേരള വികസനത്തിന് ക്രിയാത്മക നിർദ്ദേശങ്ങളും സംഭാവനകളും നൽകുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ മുഖ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ വികസിത പ്ലാറ്റ്‌ഫോമാണ് ലോക കേരള സഭ.
അമേരിക്കൻ മലയാളി സമൂഹത്തിൽ അംഗീകരിക്കപ്പെട്ട സംഘാടകനും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക പ്രവർത്തകനുമാണ് സിജിൽ പാലക്കലോടി. ലോകത്തിലെ ഏറ്റവും വലിയ മലയാളി ഫെഡറേഷനായ ഫോമായുടെ ട്രഷററായി സേവനം അനുഷ്ഠിക്കുന്ന സിജിൽ നിരവധി സംഘടനകളുടെ അമരക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീറോ മലബാർ കാത്തലിക് കോൺഗ്രസ്, യു.എസ്.എ പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക ജോയിന്റ് ട്രഷറർ, സാക്രമെന്റോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, കൈരളി ടി.വി റിപ്പോർട്ടർ, മലയാളി മനസ്സ് വാരിക പത്രാധിപർ, ഇന്ത്യൻ അസോസിയേഷൻ ഓഫ് സാക്രമെന്റോ ട്രഷറർ, സീറോ മലബാർ ഷിക്കാഗോ രൂപതാ എപ്പാർക്കിയൽ അസംബ്ലി മെമ്പർ, പാസ്റ്ററൽ കൗൺസിൽ മെമ്പർ, സാക്രമെന്റോ ഇൻഫന്റ് ജീസസ് ചർച്ച് ട്രസ്റ്റി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും നയിക്കുന്നതിലുള്ള പാടവം തന്റെ കർമ്മപഥങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജിൽ.
ഫോമായുടെ വിവിധ സ്ഥാനങ്ങളിലും കരുത്തു തെളിയിച്ചിട്ടുണ്ട്. ഫൈനാൻസിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ള സിജിൽ കാലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ഫൈനാൻസ് ഓഫീസർ സ്‌പെഷ്യലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സ്വന്തമായി ബിസിനസ് നടത്തുന്നു. അഞ്ചാംലോക കേരള സഭയിലെ പ്രതിനിധിയെന്ന നിലയിൽ പ്രവാസികളുടെ ശബ്ദമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സിജിൽ പറഞ്ഞു
. നാലാം സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക കേരള സഭയിൽ ഗൗരവതരമായി ചർച്ച ചെയ്ത പ്രവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങൾ അവർക്ക് ഗുണകരമായ വിധത്തിൽ കേരള സർക്കാർ നടപ്പാക്കിയതിൽ നന്ദിയുണ്ടെന്ന് സിജിൽ പറഞ്ഞു. ഇതിന് പുറമെ പ്രവാസികളുടെ ഇൻവെസ്റ്റ്‌മെന്റ് കേരളത്തിലേക്ക് കൊണ്ടുവരാനും ലോക കേരള സഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അഞ്ചാം ലോക കേരള സഭയിൻ നിന്ന് നവകേരള നിർമിതിക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കൊത്ത പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
