അലാസ്‌ക: വിനോദസഞ്ചാര കപ്പലായ റോയല്‍ കരീബിയന്റെ ഓവേഷന്‍ ഓഫ് ദി സീസ് ഇടിച്ച് വംശനാശ ഭീഷണി നേരിടുന്ന ഗര്‍ഭിണിയായ ഫിന്‍ തിമിംഗലം ചത്ത സംഭവത്തില്‍ യു.എസ് ഫെഡറല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ജൂണ്‍ 19 ന് കപ്പല്‍ അലാസ്‌കയിലെ സെവാര്‍ഡ് തുറമുഖത്ത് എത്തിയപ്പോഴാണ് കപ്പലിന്റെ മുന്‍ഭാഗത്തെ താഴെയുള്ള ബള്‍ബസ് ബോയില്‍ 61 അടി നീളമുള്ള കൂറ്റന്‍ പെണ്‍തിമിംഗലത്തിന്റെ ശരീരം കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി വര്‍ഗമായ ഫിന്‍ തിമിംഗലത്തിന്റെ മരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ നടത്തിയ മൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തിമിംഗലത്തിന്റെ മരണം കപ്പലിടിച്ചതുമൂലം തന്നെയാണെന്ന് സ്ഥിരീകരിച്ചു. തിമിംഗലത്തിന്റെ നട്ടെല്ല്, വാരിയെല്ലുകള്‍, താടിയെല്ല് എന്നിവയ്ക്ക് കഠിനമായ ആഘാതമേറ്റിട്ടുണ്ട്. ചത്തുപോയ തിമിംഗലം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നുവെന്നും മരണ സമയത്ത് നല്ല ആരോഗ്യസ്ഥിതിയിലായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി. കൂടുതല്‍ ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ പുറത്തുവരാന്‍ ഏതാനും മാസങ്ങള്‍ കൂടി എടുത്തേക്കും.
യു.എസിലെ എന്‍ഡേഞ്ചര്‍ഡ് സ്പീഷീസ് ആക്ട് പ്രകാരം വംശനാശ ഭീഷണി നേരിടുന്നവയും മറൈന്‍ മാമ്മല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കടുത്ത സംരക്ഷണം അര്‍ഹിക്കുന്നവയുമാണ് ഫിന്‍ തിമിംഗലങ്ങള്‍. ഇവയെ അപകടപ്പെടുത്തുന്നത് നിയമ വിരുദ്ധമാണ്. കപ്പലിന്റെ അമിത വേഗതയാണ് ഈ ദാരുണമായ അപകടത്തിന് കാരണമായതെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സംഘടനകള്‍ ആരോപിക്കുന്നു. തിമിംഗലങ്ങള്‍ കൂടുതലായി കാണപ്പെടുന്ന മേഖലകളില്‍ കപ്പലുകളുടെ വേഗത 10 നോട്ട്‌സ് ആയി പരിമിതപ്പെടുത്തണമെന്ന് സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി റോയല്‍ കരീബിയനോട് ആവശ്യപ്പെട്ടു.
വേഗത കുറയ്ക്കുന്നത് വഴി കപ്പലിലെ ജീവനക്കാര്‍ക്കും തിമിംഗലങ്ങള്‍ക്കും പരസ്പരം മാറിപ്പോകാന്‍ ആവശ്യമായ സമയം ലഭിക്കുമെന്ന് സംഘടനയുടെ അലാസ്‌ക ഡയറക്ടര്‍ കൂപ്പര്‍ ഫ്രീമാന്‍ ചൂണ്ടിക്കാട്ടി. ഒരു അമ്മയുടെയും കുഞ്ഞിന്റെയും മരണം ഈ തിമിംഗല വര്‍ഗത്തിന്റെ ആകെ ജനസംഖ്യയെത്തന്നെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയ റോയല്‍ കരീബിയന്‍ അധികൃതര്‍, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് അറിയിച്ചു. തങ്ങള്‍ കടല്‍ ജീവികളുടെ സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും, കപ്പല്‍ തുറമുഖത്ത് എത്തിയ ഉടന്‍ തന്നെ വിവരം ഔദ്യോഗികമായി യു.എസ് ഫെഡറല്‍ ഏജന്‍സികളെ അറിയിച്ചിരുന്നുവെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കപ്പല്‍ യാത്ര ചെയ്യുന്ന സമയത്ത് തിമിംഗലങ്ങളുടെ സാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നും കപ്പലിന്റെ വേഗത എത്രയായിരുന്നുവെന്നും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
