ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവേക് രാമസ്വാമിക്കെതിരെ വംശീയ അധിക്ഷേപം. വിവേക് രാമസ്വാമി ഭാര്യ അപൂര്‍വയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അധിക്ഷേപം. അപൂര്‍വയ്ക്കൊപ്പമുള്ള രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങളാണ് വിവേക് എക്സില്‍ പങ്കുവെച്ചത്.
ആദ്യത്തെ ചിത്രം ആദ്യ ഡേറ്റിങ്ങിന്റേതാണ്. രണ്ടാമത്തേത് അടുത്തിടെ എടുത്തതും. 2011-ലാണ് അപൂര്‍വയെ കാണുന്നതെന്നും അന്ന് അവര്‍ ഊര്‍ജസ്വലയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നുവെന്നും വിവേക് രാമസ്വാമി എക്സില്‍ കുറിച്ചു. ആദ്യ ഡേറ്റില്‍ റോക്കീസിലെ ഫ്ളാറ്റ്ടോപ്പ് പര്‍വതത്തിലേക്ക് യാത്ര പോയെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് വിവേകിനെതിരെ വംശീയ അധിക്ഷേപങ്ങളുയര്‍ന്നത്. ഈ വിസക്കെതിരെ വിവേക് പരസ്യമായി രംഗത്തെത്തിയിരുന്നു. അമേരിക്കക്കാരുടെ ജോലിയില്ലാതാക്കാനും കുറഞ്ഞ ശമ്പളത്തില്‍ ഇന്ത്യക്കാരെ എത്തിച്ച് നിയമനം നടത്താനും വിവേക് ശ്രമിക്കുന്നു എന്നാണ് വംശീയമായി അധിക്ഷേപിക്കുന്നവരുടെ പ്രധാന ആരോപണം.
'മഞ്ഞുള്ള സമയത്താണ് ഞങ്ങള്‍ അവിടെ പോയത്. ഇനിയും മുന്നോട്ടുപോകാന്‍ ഞാന്‍ ശാഠ്യം പിടിച്ചു. അവള്‍ എന്റെ കൈ പിടിച്ചു. കണ്ണുകളിലേക്ക് സ്നേഹാര്‍ദ്രമായി നോക്കി. ഒരു ജീവിതം മുഴുവന്‍ നമുക്ക് മുന്നിലുണ്ടെന്ന് എന്നോട് പറഞ്ഞു. ആ കൂടിക്കാഴ്ച്ച 14 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് കുഞ്ഞുങ്ങളുമുണ്ടായി. ഈ വാരാന്ത്യത്തില്‍ ഞങ്ങള്‍ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്റെ ജീവിതത്തിലെ സ്നേഹമായതിന് ഒരുപാട് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്ര തുടരാം'- വിവേക് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
എന്നാല്‍ ഈ മനോഹരമായ കുറിപ്പിന് താഴെ ഒട്ടേറെപ്പേരാണ് വംശീയത നിറഞ്ഞ കമന്റുകളുമായെത്തിയത്. ഇന്ത്യയിലേക്ക് തിരിച്ചുപോകൂ എന്നും ഇന്ത്യയിലുള്ള പര്‍വതങ്ങളില്‍ പര്യവേഷണം നടത്തൂ എന്നുമെല്ലാമാണ് അധിക്ഷേപ കമന്റുകള്‍. നിങ്ങള്‍ക്ക് ഇരുവര്‍ക്കും എന്തുകൊണ്ടാണ് ഇരുണ്ട നിറമെന്നും ബ്ലീച്ച് ചെയ്യാറില്ലേ എന്നും ചോദ്യങ്ങളുണ്ട്. നിങ്ങളുടെ സ്വന്തം രാജ്യത്ത് മലകളില്ലേ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി 2023-ലെ അമേരിക്കല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ അറിയിച്ച് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്