'ഉക്രെയ്‌നിന്റെ ഡ്രോണ്‍ ആക്രമണത്തിന് പുടിന്‍ പ്രതികാരം ചെയ്യും'; മുന്നറിയിപ്പ് നല്‍കി ട്രംപ് 

JUNE 4, 2025, 6:20 PM

വാഷിംഗ്ടണ്‍: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് താന്‍ മറുപടി നല്‍കുമെന്ന് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്നാല്‍ ബുധനാഴ്ച രാത്രി റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചു, എന്നാല്‍ പ്രതികരണത്തിനായി സൈനിക നിര്‍ദേശങ്ങള്‍ മേശപ്പുറത്തുണ്ടെന്ന് മോസ്‌കോ നേരത്തെ പറഞ്ഞിരുന്നു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഫോണ്‍ കോള്‍ റഷ്യയ്ക്കും ഉക്രെയ്നും ഇടയില്‍ ഉടനടി ഒരു സമാധാന കരാറിലേയ്ക്ക് നയിക്കില്ലെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

ഉക്രെയ്ന്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും കീവിലെ സര്‍ക്കാര്‍ അടിസ്ഥാനപരമായി ഒരു ഭീകര സംഘടനയായി മാറിയിട്ടുണ്ടെന്നും പുടിന്‍ ട്രംപിനോട് പറഞ്ഞതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ റഷ്യയുടെ ആര്‍ഐഎ നോവോസ്റ്റി വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി. അതിന് വളരെയധികം സാധ്യതകളുണ്ടന്നും ആര്‍ഐഎ നോവോസ്റ്റി പറഞ്ഞു. ജൂണ്‍ ഒന്നിന് റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. കൂടാതെ ആക്രമണത്തെക്കുറിച്ച് യുഎസിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ട്രംപ് പുടിനോട് പറഞ്ഞതായി റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.

കഴിഞ്ഞയാഴ്ച, ട്രംപ് പുടിന് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഉക്രെയ്‌നിലെ സമാധാന ശ്രമങ്ങളില്‍ പുടിന്‍ ഇപ്പോഴും തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെങ്കില്‍, റഷ്യയോടുള്ള യുഎസ് പ്രതികരണ രീതി മാറ്റുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. മെയ് 26 ന് ഉക്രെയ്‌നിലെ നഗരങ്ങളില്‍ റഷ്യ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഡസന്‍ കണക്കിന് സാധാരണക്കാരെ കൊന്നതിന് ശേഷം പുടിന്‍ തികച്ചും ഒരു ഭ്രാന്തനായി മാറിയെന്നും തീകൊണ്ട് കളിക്കുകയാണെന്നും ട്രംപ് വിമര്‍ഷിച്ചിരുന്നു. എന്നാല്‍ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ബുധനാഴ്ചത്തെ പോസ്റ്റില്‍ ട്രംപ് ഒരു സമയപരിധിയെക്കുറിച്ചോ തന്റെ മുന്‍ പരാമര്‍ശങ്ങളെക്കുറിച്ചോ പരാമര്‍ശിച്ചില്ല.

2022 ല്‍ മോസ്‌കോയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ശേഷം തന്റെ രാജ്യത്തിന് നേരെ റഷ്യ നടത്തിയ ആക്രമണങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി എക്സിലെ ഒരു പോസ്റ്റില്‍ ഇങ്ങനെ വ്യക്തമാക്കി-

'പലരും റഷ്യയുമായി വിവിധ തലങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും വിശ്വസനീയമായ ഒരു സമാധാനം കൊണ്ടുവന്നിട്ടില്ല. അല്ലെങ്കില്‍ യുദ്ധം പോലും നിര്‍ത്തിയില്ല. പുടിന്റെ ഭീഷണികളോട് ലോകം ദുര്‍ബലമായി പ്രതികരിക്കുകയാണെങ്കില്‍, അദ്ദേഹം അതിനെ തന്റെ പ്രവൃത്തികള്‍ക്ക് നേരെ കണ്ണടയ്ക്കാനുള്ള സന്നദ്ധതയായി വ്യാഖ്യാനിക്കുന്നു.' സെലെന്‍സ്‌കി കുറിച്ചു.

ബുധനാഴ്ച, ഉപപ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോയും പ്രസിഡന്‍ഷ്യല്‍ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്കും ഉള്‍പ്പെടെയുള്ള ഉക്രേനിയന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ആയുധ വാങ്ങലുകളെക്കുറിച്ചും പോരാട്ടം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണില്‍ യുഎസ് സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. പ്രതിരോധ പിന്തുണയും യുദ്ധക്കളത്തിലെ സാഹചര്യവും, റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍, മുമ്പ് ഒപ്പുവച്ച പുനര്‍നിര്‍മ്മാണ നിക്ഷേപ ഫണ്ട് എന്നിവയെക്കുറിച്ച് പ്രതിനിധി സംഘം ചര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി യെര്‍മാക് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

ഇസ്താംബൂളില്‍ യുദ്ധം ചെയ്യുന്ന കക്ഷികള്‍ തമ്മിലുള്ള രണ്ടാം റൗണ്ട് നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ വലിയ വഴിത്തിരിവില്ലാതെ അവസാനിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പോസ്റ്റ് വരുന്നത്. എന്നിരുന്നാലും കൂടുതല്‍ യുദ്ധത്തടവുകാരെ കൈമാറാന്‍ അവര്‍ സമ്മതിച്ചു. ഉക്രേനിയന്‍ സമാധാന ചര്‍ച്ചക്കാര്‍ റഷ്യ നിരുപാധിക വെടിനിര്‍ത്തല്‍ നിരസിച്ചുവെന്ന് പറഞ്ഞു. ഉക്രെയ്‌നിലെ മുന്‍നിരയിലെ ചില പ്രദേശങ്ങളില്‍ ഒന്നിലധികം ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചതായി റഷ്യന്‍ സംഘം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. മുന്‍നിരയില്‍ പോരാട്ടം തുടരുകയും റഷ്യയിലും ഉക്രെയ്‌നിലും വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടും, ഇരുപക്ഷവും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ട്രംപ് മുമ്പ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

കൂടാതെ പുടിന്‍ യുഎസ് വംശജനായ പോപ്പ് ലിയോ പതിനാലാമനുമായി  ബുധനാഴ്ച പ്രത്യേകം ഫോണ്‍ സംഭാഷണം നടത്തി. ഉക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനത്തിന് പ്രത്യേക ശ്രദ്ധ' നല്‍കിയതായി വത്തിക്കാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam