വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾക്കെതിരെയും രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്റർ ചർച്ചകളിൽ ഇടപെടാനും ചൈനീസ് പ്രചാരകർ ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ.
ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം അവസാനത്തിലും ഈ വർഷം ആദ്യത്തിലുമായി നടന്ന ഈ ഡിജിറ്റൽ പ്രചാരണങ്ങൾ പൊതുജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും, ഡിജിറ്റൽ കാമ്പെയ്‌നുകളിൽ ജനറേറ്റീവ് എഐ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും ചൈനയ്‌ക്കെതിരായ അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു.
ട്രംപിന്റെ സാങ്കേതിക, വ്യാപാര നയങ്ങളെ വിമർശിക്കുന്ന കാർട്ടൂണുകളും മുദ്രാവാക്യങ്ങളും നിർമ്മിക്കാൻ ചൈനീസ് ഭാഷ സംസാരിക്കുന്ന ഒരു സംഘം ചാറ്റ്ജിപിടി ഉപയോഗിച്ചതായി ഓപ്പൺഎഐ കണ്ടെത്തി. ആഗോള വികസനത്തിന് ട്രംപ് തടസ്സം നിൽക്കുന്നു എന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇവയിലൂടെ നിർമ്മിച്ചത്. പിന്നീട് ഇവ എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ഇതേ സംഘം തന്നെ ചൈനീസ് ഭാഷയിലുള്ള ലേഖനങ്ങളുടെ കമന്റ് ബോക്സുകളിൽ ഇടാനുള്ള പ്രതികരണങ്ങൾ തയ്യാറാക്കാനും ഇറ്റാലിയൻ, ജാപ്പനീസ് ഭാഷകളിൽ ഉള്ളടക്കങ്ങൾ നിർമ്മിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് സർക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ഒരു സാങ്കേതിക കമ്പനിയുമായി ബന്ധമുള്ള മറ്റൊരു സംഘത്തെയും ഓപ്പൺഎഐ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ നിലവിൽ കടുത്ത തർക്കങ്ങൾ നിലനിൽക്കുന്ന ഡാറ്റാ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളെ സ്വാധീനിക്കാനാണ് ഇവർ ശ്രമിച്ചത്.
എഐ, ഡാറ്റാ സെന്റർ വ്യവസായങ്ങൾ വൻതോതിൽ വൈദ്യുതി ഉപഭോഗം ചെയ്ത് സാധാരണക്കാരെ ദ്രോഹിക്കുന്ന കൊള്ളക്കാരാണെന്ന് ചിത്രീകരിക്കുന്ന കാർട്ടൂണുകളാണ് ഇവർ നിർമ്മിച്ചത്. അമേരിക്കൻ സാങ്കേതിക നയങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകളെ കൃത്രിമമായി സ്വാധീനിക്കാനാണ് അവർ ശ്രമിച്ചതെന്നും ഇതിനായി അമേരിക്കൻ എഐ സാങ്കേതികവിദ്യ തന്നെ അവർ ഉപയോഗിച്ചു എന്നത് വിരോധാഭാസമാണെന്നും ഓപ്പൺഎഐ ഗവേഷകനായ ബെൻ നിമ്മോ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
