വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച (പ്രാദേശിക സമയം) പാകിസ്ഥാനുമായി ഒരു വ്യാപാര കരാര്‍ പ്രഖ്യാപിച്ച് രംഗത്തെത്തി. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യു.എസ് തയ്യാറാണെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ട്രംപ് പറഞ്ഞു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
''പാക്കിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.''-ട്രംപ് കുറിച്ചു.
അതേസമയം കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നല്‍കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നവരെ ട്രംപ് പറഞ്ഞുവച്ചു. ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്.
യുഎസിനെ അങ്ങേയറ്റം സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ഇതേ പോസ്റ്റില്‍ ട്രംപ് പറയുന്നു. താരിഫ് കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ യുഎസിന് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വന്‍തോതില്‍ കുറയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്