വാഷിംഗ്ടണ്‍: ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ആക്രമണം നടത്തി ബന്ദികളാക്കിയവരെ എല്ലാം ഹമാസ് വിട്ടയയ്ക്കണമെന്ന് അമേരിക്ക. ബന്ദികളായവരെ അവരുടെ കുടുംബങ്ങളില്‍ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ ഹമാസിന്റെ നടപടികള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുന്ന എല്ലാവരേയും മോചിപ്പിക്കണം. അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ അമേരിക്കയ്ക്ക് വിശ്രമിക്കാന്‍ സാധിക്കില്ല. അമേരിക്കക്കാര്‍ ഉള്‍പ്പെടെ 254 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഏഴ് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 101 പേര്‍ ഇപ്പോഴും ഗാസയില്‍ തടങ്കലിലാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനമാണ് ഒരു വലിയ യുദ്ധത്തിന് തുടക്കമിട്ടത്. പാലസ്തീനിലെ ജനങ്ങളാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നതെന്നും മാത്യു മില്ലര്‍ പറഞ്ഞു.
ഹമാസ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഇസ്രായേലിന് പിന്തുണ ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേല്‍ നന്ദി അറിയിച്ചു.
അതേസമയം ഒക്ടോബര്‍ ഏഴിന് ജീവന്‍ വെടിഞ്ഞ ഓരോ നിരപരാധികളുടേയും മരണത്തില്‍ അനുശോചനം അറിയിക്കുകയാണെന്നും മേഖലയില്‍ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അറിയിച്ചു. ''ബന്ദികളെ തിരികെ എത്തിക്കുക, വെടിനിര്‍ത്തല്‍ കരാറിനായി തുടര്‍ന്നും ശ്രമങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോഴും ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. പാലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനും ഈ ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്നും'' ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്