വാഷിംഗ്ടണ്‍: അമേരിക്കയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഫെഡറല്‍ ഏജന്‍സിയായ ഫെമയിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം വെട്ടിച്ചുരുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന നിര്‍ണായക വിധിയുമായി ഫെഡറല്‍ കോടതി. ലേബര്‍ യൂണിയനുകള്‍ നല്‍കിയ ഹര്‍ജിയിലാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി സൂസന്‍ ഇല്‍സ്റ്റണിന്റെ നിര്‍ണ്ണായക ഉത്തരവ്.
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനായി യു.എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് അന്നത്തെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം വ്യാപകമായി കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം നടപ്പിലാക്കിയ നയങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഉള്‍പ്പെടെയുള്ള ലേബര്‍ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഭാഗമായിരുന്നു ഈ കേസ്.
ഫെമയിലെ ഉദ്യോഗസ്ഥരുടെ കനത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ട്, ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുന്ന പദ്ധതി സമര്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷാവസാനം ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഫെമ നേതൃത്വത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. പ്രായോഗികമായ യാതൊരു പഠനവുമില്ലാതെ, വെറുതെ കാറ്റില്‍ നിന്ന് പിടിച്ചെടുത്ത കണക്കുകള്‍ പോലെയാണ് ഈ തീരുമാനമെന്ന് ഉത്തരവില്‍ ജഡ്ജി നിരീക്ഷിച്ചു.
2005-ലെ കത്രീന ചുഴലിക്കാറ്റിന് ശേഷം രൂപീകരിച്ച നിയമങ്ങള്‍ പ്രകാരം ഫെമയുടെ ജീവനക്കാരുടെ എണ്ണവും പ്രവര്‍ത്തനങ്ങളും തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം ഫെമയ്ക്ക് മാത്രമാണ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് ഇതില്‍ ഇടപെടാനോ ഫെമയുടെ ചുമതലകള്‍ വെട്ടിച്ചുരുക്കാനോ അവകാശമില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും കോടതി നല്‍കിയിട്ടില്ലെങ്കിലും, ഇരുപക്ഷവും കൂടിക്കാഴ്ച നടത്തി ഭാവിനടപടികള്‍ തീരുമാനിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പിരിച്ചുവിടലുകള്‍ നടന്നിട്ടുണ്ടെങ്കിലും, ജീവനക്കാരെ 50 ശതമാനമായി കുറയ്ക്കുകയെന്ന നീക്കം പൂര്‍ണ്ണമായി നടപ്പിലായിരുന്നില്ല. അടുത്തിടെ ഫെമയിലെയും ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെയും നേതൃത്വ മാറ്റങ്ങള്‍ക്ക് ശേഷം, ജോലി നഷ്ടപ്പെട്ട ചില ജീവനക്കാരെ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ വലുപ്പം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി കടുത്ത പ്രതിസന്ധിയാണ് ഫെമ നേരിട്ടത്. കൂട്ടരാജിയും ഗ്രാന്റ് പ്രോഗ്രാമുകളിലെ തടസ്സങ്ങളും കാരണം ദുരന്തസഹായ വിതരണം പലയിടത്തും വൈകിയിരുന്നു.
കഴിഞ്ഞ മേയില്‍ ട്രംപ് നിയമിച്ച ഫെമ റിവ്യൂ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 50 ശതമാനം ജീവനക്കാരെ കുറയ്ക്കണമെന്ന മുന്‍ കരട് നിര്‍ദ്ദേശം ഒഴിവാക്കിയിരുന്നു. പകരം, ആവശ്യമായ ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ശാസ്ത്രീയമായ പഠനം നടത്താനാണ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4,300-ലധികം പരിചയസമ്പന്നരായ ജീവനക്കാരാണ് ഫെമയില്‍ നിന്ന് പടിയിറങ്ങിയത്. ഇത് ഏജന്‍സിയുടെ പ്രവര്‍ത്തനക്ഷമതയെ സാരമായി ബാധിച്ചതായി ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് വ്യക്തമാക്കുന്നു. മതിയായ ആസൂത്രണമില്ലാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ഫെമയുടെ ഭാവി ദൗത്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ജി.എ.ഒ നല്‍കുന്നുണ്ട്.
അതേസമയം, വരാനിരിക്കുന്ന ചുഴലിക്കാറ്റ് സീസണിനെയും മറ്റ് ദേശീയ അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ ഫെമ പൂര്‍ണ്ണ സജ്ജമാണെന്നാണ് അധികൃതരുടെ വിശദീകരണം. പ്രാദേശിക-സംസ്ഥാന തലങ്ങളില്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും സഹായങ്ങളെത്തിക്കാന്‍ തക്കവണ്ണം പരിചയസമ്പന്നരായ ജീവനക്കാരുടെ നിര ഇപ്പോഴും ഏജന്‍സിക്കുണ്ടെന്ന് ഫെമ വക്താവ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
