ആഗോള എഐ (AI) വിപണിയിൽ അമേരിക്കയും ചൈനയും തമ്മിലുള്ള പോരാട്ടം മുറുകുന്നു. ആന്ത്രോപിക്കിന്റെ അത്യാധുനിക എഐ മോഡലായ ക്ലോഡിനെ (Claude) അനുകരിക്കാനായി മൂന്ന് പ്രമുഖ ചൈനീസ് എഐ ലാബുകൾ ചേർന്ന് 24,000-ത്തിലധികം വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചതായാണ് പുതിയ വെളിപ്പെടുത്തൽ. ഡീപ്‌സീക് , മൂൺഷോട്ട് എഐ, മിനിമക്സ് എന്നീ കമ്പനികൾക്കെതിരെയാണ് ആന്ത്രോപിക് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഡിസ്റ്റിലേഷൻ (Distillation) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏകദേശം 16 ദശലക്ഷത്തിലധികം സംഭാഷണങ്ങളാണ് ഈ വ്യാജ അക്കൗണ്ടുകൾ വഴി ക്ലോഡിൽ നിന്ന് ചോർത്തിയത്. കോഡിംഗ്, ഏജന്റിക് റീസണിംഗ് തുടങ്ങിയ ക്ലോഡിന്റെ മികച്ച കഴിവുകൾ തങ്ങളുടെ മോഡലുകളിലേക്ക് പകർത്താനാണ് ചൈനീസ് കമ്പനികൾ ശ്രമിച്ചത്.
ഇതിൽ മിനിമക്സ് മാത്രം 13 ദശലക്ഷം തവണയും, മൂൺഷോട്ട് 3.4 ദശലക്ഷം തവണയും വിവരങ്ങൾക്കായി ക്ലോഡിനെ സമീപിച്ചു. സെൻസർഷിപ്പുമായി ബന്ധപ്പെട്ട നയങ്ങൾ മറികടക്കാനായി ഡീപ്‌സീക് 1.5 ലക്ഷത്തോളം തവണ വിവരങ്ങൾ ചോർത്തിയതായും ആന്ത്രോപിക് റിപ്പോർട്ടിൽ പറയുന്നു.
ഈ വിവരച്ചോർച്ചയ്ക്ക് പിന്നിൽ അമേരിക്കൻ ചിപ്പുകളുടെ (AI Chips) സാന്നിധ്യമുണ്ടെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു. ചൈനയിലേക്കുള്ള അത്യാധുനിക ചിപ്പുകളുടെ കയറ്റുമതി നിയന്ത്രിക്കണമെന്ന വാദത്തിന് ഈ സംഭവം കരുത്തുപകരുന്നു.
ഇത്തരം രീതിയിലൂടെ മോഡലുകൾ നിർമ്മിക്കുമ്പോൾ, അമേരിക്കൻ കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒഴിവാക്കപ്പെടുമെന്നും ഇത് ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. നേരത്തെ ഓപ്പൺ എഐയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
