ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ഒരു ടി20 പോരാട്ടം വിജയിച്ച് യുഎഇ. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം കൂടിയായി ഇതു മാറി. ടി20യിൽ യുഎഇ റൺസ് പിന്തുടർന്നു നേടുന്ന ഏറ്റവും വലിയ വിജയവും ഇതുതന്നെ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ. ഇതോടെ അവസാന മത്സരം നിർണായകമായി.
ബംഗ്ലാദേശ് ഉയർത്തിയ 206 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം യുഎഇ ഒരു പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് അടിച്ചെടുത്തത്.
യുഎഇ ക്യാപ്ടൻ മുഹമ്മദ് വാസിം കിടിലൻ ബാറ്റിങുമായി ടീമിനെ മുന്നിൽ നിന്നു നയിച്ചു. താരം വെറും 42 പന്തിൽ 9 ഫോറും 5 സിക്‌സും സഹിതം 82 റൺസ് അടിച്ചെടുത്തു. സഹ ഓപ്പണർ മുഹമ്മദ് സൊഹൈബ് ക്യാപ്ടനെ പിന്തുണച്ചതോടെ അവർ അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങി. സൊഹൈബ് 34 പന്തിൽ 3 ഫോറും 2 സിക്‌സും സഹിതം 38 റൺസ് കണ്ടെത്തി.
ഇരുവരും ചേർന്നു 10.1 ഓവറിൽ 107 റൺസ് ചേർത്താണ് പിരിഞ്ഞത്. പിന്നീട് തുടരെ വിക്കറ്റുകൾ വീണെങ്കിലും ശേഷിക്കുന്ന ബാറ്റർമാരുടെ അവസരോചിത മികവാണ് വിജയമുറപ്പിച്ചത്. ആസിഫ് ഖാൻ (19), അലിഷൻ അഷ്‌റഫു (13), ഹയ്ദർ അലി (പുറത്താകാതെ 6 പന്തിൽ 15 റൺസ്) എന്നിവരും കാര്യമായ സംഭാവന നൽകി.
ബംഗ്ലാദേശിനായി ഷൊരിഫുൾ ഇസ്ലാം, നഹിദ് റാണ, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. തൻവിർ ഇസ്ലാം, തൻസിം ഹസൻ ഷാകിബ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഓപ്പണർ തൻസിദ് ഹസൻ നേടിയ അർധ സെഞ്ച്വറിയും ക്യാപ്ടൻ ലിറ്റൻ ദാസ്, തൗഹിദ് ഹൃദോയ് എന്നിവരുടെ മികവുമാണ് ബംഗ്ലാദേശിനു മികച്ച സ്‌കോർ സമ്മാനിച്ചത്. തൻസിദ് 33 പന്തിൽ 3 സിക്‌സും 8 ഫോറും സഹിതം 59 റൺസെടുത്തു.
ലിറ്റൻ 32 പന്തിൽ 3 ഫോറും ഒരു സിക്‌സും സഹിതം 40 റൺസെടുത്തു. 3 ഫോറും 2 സിക്‌സും സഹിതം 24 പന്തിൽ 45 റൺസുമായി തൗഹിതും 6 പന്തിൽ 2 സിക്‌സും ഒരു ഫോറും സഹിതം 18 റൺസെടുത്ത് ജാകർ അലിയും നജ്മൽ ഹുസൈൻ ഷാന്റോ 19 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റൺസ് അടിച്ചു.
യുഎഇക്കായി മുഹമ്മദ് ജവാദുല്ല 3 വിക്കറ്റുകൾ വീഴ്ത്തി. സഗിർ ഖാൻ 2 വിക്കറ്റുകൾ സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്