ടോക്യോ: 2026ലെ ഫുട്‌ബോൾ ലോകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ മൂന്നാം റൗണ്ട് ഗ്രൂപ്പ് സിയിൽ ഇന്നലെ ബഹ്‌റൈനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ജപ്പാൻ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ 66-ാം മിനിട്ടിൽ ഡിയാഷി കമാഡയും 87-ാം മിനിട്ടിൽ ക്കേഫുസ കുബോയുമാണ് ജപ്പാനായി സ്‌കോർ ചെയ്തത്.
ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തിൽ ഓസ്‌ട്രേലിയ 5-1ന് ഇന്തോനേഷ്യയെ കീഴടക്കിയതോടെ ബഹ്‌റൈനെതിരെ സമനിലയ നേടിയാൽപ്പോലും ജപ്പാന് ലോകകപ്പ് യോഗ്യത ഉറപ്പിക്കാമായിരുന്നു. എന്നാൽ അറുപതിനായിരത്തോളം വരുന്ന ആരാധകരുടെ മുന്നിൽ ജയിച്ച് തന്നെ ജപ്പാൻ ലോകകപ്പ് ഉറപ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിൽ തോൽവി അറിയാതെയാണ് ജപ്പാന്റെ കുതിപ്പ്. കളിച്ച 7 മത്സരങ്ങളിൽ നിന്ന് 6 ജയവും 1 സമനിലയും ഉൾപ്പെടെ 19 പോയിന്റാണ് ജപ്പാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് ഉള്ളത് 10 പോയിന്റും.
യു.എസും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. തുടർച്ചയായ എട്ടാം ഫുട്‌ബോൾ ലോകകപ്പിനാണ് ജപ്പാൻ യോഗ്യത നേടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്