ന്യൂഡെല്‍ഹി: ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ബിഹാറില്‍ ലാലു പ്രസാദ് യാദവ് പയറ്റിയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത അഗര്‍വാള്‍ ഭര്‍ത്താവ് അറസ്റ്റിലായ ശേഷം രണ്ട് തവണ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ പറഞ്ഞു.
കാലിത്തീറ്റ കുംഭകോണത്തില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ റാബ്റി ദേവി പ്രഖ്യാപനങ്ങള്‍ നടത്തുകയും ക്രമേണ ബിഹാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തുവെന്ന് താക്കൂര്‍ ചൂണ്ടിക്കാട്ടി. റാബ്റി ദേവിയുടെ സമാന നീക്കമാണ് സുനിത നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡെല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം രണ്ട് വീഡിയോ സന്ദേശങ്ങളാണ് സുനിത പുറത്ത് വിട്ടത്. കെജ്രിവാളിന്റെ സന്ദേശം അവര്‍ വായിക്കുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള സമ്മര്‍ദ്ദം കെജ്രിവാളിനു മേല്‍ വര്‍ധിക്കുന്നുണ്ട്. ഈ ആവശ്യമുന്നയിച്ച് ബിജെപിയും മറ്റും തെരുവില്‍ സമരം ആരംഭിച്ചിരിക്കുന്നു. മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയായ സുനിത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന ഊഹാപോഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്