ഇസ്രായേല്‍ ഇറാനെതിരെ തിരിഞ്ഞത് എന്തിന്? ആക്രമണം യു.എസ് അറിഞ്ഞിരുന്നോ?

JUNE 13, 2025, 9:49 PM

'റൈസിംഗ് ലയണ്‍' ഓപ്പറേഷന്‍ എന്ന് വിളിക്കപ്പെടുന്ന ഓപ്പറേഷനില്‍, ഇറാന്റെ ചില പ്രധാന ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് നേരെ ഇസ്രായേല്‍ 200 യുദ്ധവിമാനങ്ങള്‍ വിക്ഷേപിച്ചാണ് കനത്ത ആക്രമണം നടത്തിയത്. ഇസ്രായേലിലേക്ക് 100 ഡ്രോണുകള്‍ അയച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. അതേസമയം ഇവയില്‍ ഭൂരിഭാഗവും തടഞ്ഞുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതോടെ, ഇറാനെതിരായ ദീര്‍ഘകാല ആക്രമണങ്ങള്‍ ഇസ്രായേല്‍ ആരംഭിച്ചു് കഴിഞ്ഞു എന്ന് വേണം മനസിലാക്കാന്‍. ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയായിട്ടാണ് ഇസ്രായേല്‍ ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. ആണവ ലക്ഷ്യങ്ങള്‍ക്ക് പുറമേ, ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, ദീര്‍ഘദൂര മിസൈല്‍ സൗകര്യങ്ങള്‍, ആയുധ ഡിപ്പോകള്‍, ലബോറട്ടറികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകള്‍, ആസ്ഥാനങ്ങള്‍ എന്നിവയും ഇസ്രായേല്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് കനത്ത പ്രഹരമേകിയുള്ള ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ചു യുഎസ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആക്രമണത്തെ യാതൊരു അറിവും ഇല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം ഇല്ലാതെ ഇസ്രായേല്‍ ഇതിന് മുതിരില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം.

പശ്ചാത്തലം എന്താണ്?


ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഇറാന്‍ ഒമ്പത് യുദ്ധങ്ങള്‍ക്ക് ആവശ്യമായ ഫിസൈല്‍-സമ്പുഷ്ടമായ യുറേനിയത്തിന്റെ വിതരണം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ബോംബുകള്‍ നിര്‍മ്മിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് തങ്ങളുടെ നിലനില്‍പ്പിനും മറ്റുള്ളവരുടെ നിലനില്‍പ്പിനും വന്‍ ഭീഷണി ആണെന്നുമായിരുന്നു.

മാത്രമല്ല ആണവ നിര്‍വ്യാപന ഉടമ്പടി പ്രകാരമുള്ള ബാധ്യതകള്‍ ഇറാന്‍ ലംഘിച്ചുവെന്ന് വ്യാഴാഴ്ച ഐഎഇഎ ബോര്‍ഡ് വിധിച്ചു, ഐഎഇഎ പരിശോധനകളുമായി പൂര്‍ണ്ണമായി സഹകരിക്കുന്നതിലും ഏകദേശം 400 കിലോഗ്രാം സമ്പുഷ്ട യുറേനിയം ശേഖരിച്ചതിലും ഇറാന്‍ ഇറാന്‍ ഉടമ്പടി ലംഘനം നടത്തി. ഇതുവരെയുള്ള പാശ്ചാത്യ ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ പൊതുവെ പറഞ്ഞിരുന്നത് ഇറാന്‍ ഒരു ബോംബിന്റെ ഘടകങ്ങള്‍ സംഭരിക്കുന്നുണ്ടെങ്കിലും, അത് നിര്‍മ്മിക്കാനുള്ള അന്തിമ തീരുമാനം അവര്‍ എടുത്തിട്ടില്ല എന്നാണ്.

ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് നയതന്ത്ര പരിഹാരം കണ്ടെത്തുന്നതിനായി ഒമാനില്‍ പുതിയൊരു യുഎസ്-ഇറാന്‍ ചര്‍ച്ച നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറാനെതിരായ ആക്രമണം. 2018 ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര കരാറില്‍ നിന്ന് പിന്മാറിയതിനുശേഷം പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ അതിവേഗം വികസിച്ചുവെന്നാണ് വ്യക്തമാകുന്നത്. 

ഇസ്രായേല്‍ ഇറാനെ ആക്രമിച്ചാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അത്തരമൊരു ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രായേലിനെ വിലക്കിയതും പരസ്യമായിത്തന്നെയാണ്. ഇറാനില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തിനായി കഴിഞ്ഞ എട്ടുമാസക്കാലം ഇസ്രയേല്‍ നടത്തിവന്ന തയാറെടുപ്പുകള്‍ യുഎസ് ഉന്നതഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സമാധാനം പുനസ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച ട്രംപിന് മുന്നില്‍ കനത്ത വെല്ലുവിളിയായി പശ്ചിമേഷ്യയിലെ പുതിയ സാഹചര്യം മാറിയിരിക്കുകയാണ്. ഇറാനുമായി ബന്ധം മെച്ചപ്പെടുത്തി ആണവകരാര്‍ സാധ്യമാക്കാമെന്ന ട്രംപിന്റെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്. ആണവകരാറിനായുള്ള തുടര്‍ചര്‍ച്ചയ്ക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ കാണാന്‍ ഒമാനിലെത്താനിരിക്കെയാണ് ആക്രമണം നടന്നത്. പ്രവചനാതീതമായ പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ മറികടന്ന് ഈ ചര്‍ച്ച നിശ്ചയിച്ചതുപോലെ നടന്നാല്‍, നയതന്ത്രവഴികളില്‍ പ്രതീക്ഷയുണ്ടെന്ന് കരുതാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam