ഇസ്ലാമാബാദ്: 2025 മേയ് 10-ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണത്തില്‍ കാര്യമായ കേടുപാട് സംഭവിച്ച പാകിസ്താനിലെ ബൊളാരി വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചുനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ടമായാണ് ഇത് നടക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൊളാരി വ്യോമതാവളത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് ഏകദേശം 88 മണിക്കൂര്‍ മുമ്പാണ് ബൊളാരി വ്യോമതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണത്തില്‍ പാകിസ്താന്‍ വ്യോമസേനയുടെ (PAF) എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ (AEW&C) വിമാനം ഉള്‍പ്പെടെ തകര്‍ന്നതായി ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് പാകിസ്താന്റെ സ്വീഡിഷ് നിര്‍മിത ‘സാബ് 2000 എറിയെ’ (SAAB 2000 Erieye) വിമാനമാണ് ആക്രമണത്തില്‍ നശിച്ചതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
മേയ് 11-ന് എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യോമതാവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയ നിലയിലാണെന്ന് കാണാം. ജൂണില്‍ എടുത്ത ചിത്രങ്ങളില്‍ ഇതിന്റെ പകുതി ഭാഗം മറച്ച നിലയിലായിരുന്നുവെങ്കിലും കേടുപാടുകള്‍ വ്യക്തമായി ദൃശ്യമാണ്. ജനുവരി 28-ന് എടുത്ത പുതിയ ചിത്രങ്ങളില്‍ വ്യോമതാവളത്തിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂര പൂര്‍ണമായും മാറ്റുന്ന പ്രവര്‍ത്തനങ്ങളും കാണുന്നുണ്ട്.
ഇതിനു മുന്‍പ് ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന മുരിദ് വ്യോമതാവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചുവന്ന ടാര്‍പോളിന്‍ കെട്ടിയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതുമാണ് ആ ചിത്രങ്ങളില്‍ വ്യക്തമായിരുന്നത്. സമാനമായ അവസ്ഥയാണ് നിലവില്‍ ബൊളാരി വ്യോമതാവളത്തിലും ദൃശ്യമായിരിക്കുന്നത്.
അതേസമയം, പാകിസ്താന്‍ വ്യോമസേനയുടെ യുഎവി ഹാങ്ങറുകള്‍ക്കും ഇന്ത്യന്‍ ആക്രമണത്തില്‍ വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
