ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ദിനംപ്രതി കൂടുതല്‍ ഞെട്ടിക്കുന്നതും ആശങ്കാജനകവുമാണ്. 2019-ല്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ വിചാരണ കാത്തിരിക്കെ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ‘സൂപ്പര്‍ റേസ്’ എന്ന അതിമാനുഷിക വംശം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് എപ്സ്റ്റീന്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി തന്റെ സമ്പാദ്യവും സാമൂഹിക സ്വാധീനവും പൂര്‍ണമായി വിനിയോഗിക്കാനായിരുന്നു തീരുമാനം.
ന്യൂമെക്‌സിക്കോയിലെ സ്വന്തം ഫാമില്‍ സ്ത്രീകളെ താമസിപ്പിച്ച് ഗര്‍ഭിണികളാക്കുന്ന പദ്ധതി എപ്സ്റ്റീന്‍ ശാസ്ത്രജ്ഞരോടും അടുത്തവരോടും പങ്കുവച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബേബി റാഞ്ച്’ എന്ന പേരിലാണ് ഈ ഫാമിനെ വിശേഷിപ്പിച്ചിരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഒരേസമയം നിരവധി സ്ത്രീകള്‍ തന്റെ ബീജം സ്വീകരിച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന കേന്ദ്രമായാണ് എപ്സ്റ്റീന്‍ ഫാമിനെ കണ്ടിരുന്നത്. എന്നാല്‍ ഈ പദ്ധതി പ്രായോഗികമായി നടപ്പാക്കിയതായി തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ജനിതക എഞ്ചിനീയറിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് മനുഷ്യ ശേഷികള്‍ വര്‍ധിപ്പിക്കാമെന്ന ‘ട്രാന്‍സ്ഹ്യൂമനിസം’ എന്ന ആശയത്തിലായിരുന്നു എപ്സ്റ്റീന്റെ പ്രത്യേക താല്‍പര്യം. മുന്‍കാലങ്ങളില്‍ നാസികള്‍ പ്രചരിപ്പിച്ചിരുന്ന ‘യൂജെനിക്‌സ്’ എന്ന വിവാദ ആശയത്തോടാണ് വിമര്‍ശകര്‍ ഈ നിലപാടിനെ ഉപമിക്കുന്നത്.
ലോകപ്രശസ്തരായ നിരവധി ശാസ്ത്രജ്ഞരുമായും എപ്സ്റ്റീനിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നോബല്‍ ജേതാവായ മുറേ ഗെല്‍-മാന്‍, സ്റ്റീഫന്‍ ഹോക്കിംഗ്, സ്റ്റീഫന്‍ ജേ ഗോള്‍ഡ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ എപ്സ്റ്റീന്റെ അതിഥികളായി എത്തിയിട്ടുണ്ട്. കോണ്‍ഫറന്‍സുകള്‍ക്കും ഗവേഷണങ്ങള്‍ക്കും വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയാണ് ശാസ്ത്രലോകത്ത് എപ്സ്റ്റീന്‍ സ്വാധീനം നേടിയിരുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ‘പ്രോഗ്രാം ഫോര്‍ എവല്യൂഷണറി ഡൈനാമിക്സ്’ സ്ഥാപിക്കുന്നതിനായി 6.5 മില്യണ്‍ ഡോളറാണ് എപ്സ്റ്റീന്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശാസ്ത്രജ്ഞര്‍ക്കായി തന്റെ സ്വകാര്യ ദ്വീപുകളില്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും, അവര്‍ക്കായി അന്തര്‍വാഹിനികള്‍ വരെ വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്.
മരണശേഷവും പുനര്‍ജന്മം സാധ്യമാകുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ‘ക്രയോണിക്‌സ്’ എന്ന രീതിയിലും എപ്സ്റ്റീനിന് താല്‍പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരം മരവിപ്പിച്ച് സൂക്ഷിക്കണമെന്നും, തലയും ലിംഗവും പ്രത്യേകമായി സംരക്ഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി ചില രേഖകള്‍ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
