തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കേരള റെയിൽവേ പോലീസ് സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ പ്രത്യേക പരിശോധനയിൽ 16 NDPS കേസുകൾ രജിസ്റ്റർ ചെയ്തു. 14 പേരാണ് അറസ്റ്റിലായത്.
റെയിൽവേ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റെയിൽവേ പരിസരങ്ങളിലെ ലഹരിക്കടത്തും വിതരണവും തടയുന്നതിനുമായി പ്രത്യേക പരിശോധനകൾ തുടർന്നും നടത്തുന്നതാണെന്ന് കേരള റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണ കുമാർ അറിയിച്ചു.
ലഹരി വിപണനത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള കേരള റെയിൽവേ പോലീസ് സ്റ്റേഷൻ പരിധികളിലാണ് വ്യാപക പരിശോധനകളും റെയ്ഡുകളും നടത്തിയത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ശ്വാന സേന (K9 സ്ക്വാഡ്) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകളും നടത്തി.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതായി സംശയിക്കുന്നവർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേരള റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ 28.749 കി.ഗ്രാം കഞ്ചാവും 398 ഗ്രാം ചരസ്സും ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തിട്ടുള്ളതാണ്.
ഇത്തരം കേസുകളിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളായി കേരളത്തിലെത്തിയവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9846200100) വാട്സ്ആപ്പ് (9497935859) മുഖേനയും റെയിൽവേ പോലീസിനെ അറിയിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
