ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ചിക്കൻ ബിരിയാണിയും ലഭ്യമാക്കാൻ നീക്കം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ചിക്കൻ ബിരിയാണിയും വിതരണം ചെയ്യുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ആഴ്ചയിൽ ഒരിക്കലാകും ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകുന്നത്. ഈ നിർദേശം സർക്കാർ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹനാണ് അറിയിച്ചത്. ഉച്ചഭക്ഷണ പദ്ധതിയിൽ കാലാനുസൃതമായി നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വിദ്യാർത്ഥികൾക്ക് കൂടുതൽ പോഷകസമൃദ്ധവും ആകർഷകവുമായ ഭക്ഷണം നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ അനുമതി കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ വെജിറ്റബിൾ ബിരിയാണിയും മുട്ടയും പദ്ധതിയുടെ ഭാഗമാണ്. സർക്കാർ സ്കൂളുകളിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണവും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണവും നിലവിൽ സൗജന്യമായി നൽകുന്നുണ്ട്. പ്രഭാത ഭക്ഷണ പദ്ധതി സെപ്റ്റംബർ മുതൽ എട്ടാം ക്ലാസ് വരെ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് വിജയ് സർക്കാർ.
അതേസമയം, സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ മെനുവിലും മാറ്റം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഒരു വിദ്യാർത്ഥിക്കായി ഏകദേശം 15 രൂപ ചെലവഴിക്കുന്ന സാഹചര്യത്തിൽ, ഗോതമ്പ്, റവ ഉപ്പുമാവ് തുടങ്ങിയ ആവർത്തന ഭക്ഷണങ്ങൾക്ക് പകരം കൂടുതൽ പോഷകഗുണമുള്ളതും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതുമായ വിഭവങ്ങൾ ഉൾപ്പെടുത്താനാണ് ആലോചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
